ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നൽകിയ തെളിവുകൾ പോരെന്ന വാദവുമായി പാക്കിസ്ഥാൻ. ഭീകരാക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദാണെന്ന് തെളിയിക്കാൻ ഇന്ത്യ നൽകിയ രേഖകൾ പോര. കൂടുതൽ തെളിവുകൾ വേണം.
ജെയ്ഷെയുടെ പങ്കിനും ഭീകരക്യാമ്പുകൾ പ്രവർത്തിക്കുന്നതിനും കൂടുതൽ തെളിവു വേണം, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ വ്യക്തമാക്കി. തങ്ങളുടെ പ്രാഥമികമായ കണ്ടെത്തലുകൾ അവർ ഇന്ത്യക്ക് കൈമാറി.
ഫെബ്രുവരി 27നാണ് ഇന്ത്യ മുഹമ്മദ് അസറിന്റെയും ജെയ്ഷെ മുഹമ്മദിന്റെയും പങ്ക് വ്യക്തമാക്കുന്ന രേഖകൾ സഹിതം കത്ത് പാക്കിസ്ഥാന് കൈമാറിയത്.എന്നാൽ കൂടുതൽ വിവരങ്ങൾ വേണമെന്ന് പാക് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
വിശ്വസനീയമായ തെളിവുകൾ നൽകിയാൽ അന്വേഷണവുമായി സഹകരിക്കാമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു, പാക് വക്താവ് പറഞ്ഞു.ഇന്ത്യ കത്തിൽ ചൂണ്ടിക്കാട്ടിയ 22 കേന്ദ്രങ്ങളിലും ഭീകരരുടെ ക്യാമ്പുകൾ കണ്ടെത്താനായില്ല. തങ്ങൾ തടഞ്ഞുവച്ചിരിക്കുന്ന 54 പേർക്കും പുൽവാമ ഭീകരാക്രമണവുമായി ബന്ധവുമില്ല. 22 കേന്ദ്രങ്ങളിലും തങ്ങൾ പരിശോധന നടത്തി. പാക് വക്താവ് തുടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: