ബെംഗളൂരു: ജെഡിഎസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സംസ്ഥാനത്തെ എ-വണ്‍ കരാറുകാരില്‍ നിന്ന് വന്‍ തുക സമാഹരിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ ആദായനികുതി വകുപ്പ് വ്യാപക പരിശോധന നടത്തി. പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്.
സംസ്ഥാന മൈനര്‍ ഇറിഗേഷന്‍ മന്ത്രി പുട്ടരാജുവിന്റെ മാണ്ഡ്യ പാണ്ഡവപുരയിലെ ചിനക്കുരളിയിലെ കുടുംബവീട്ടില്‍ പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. ഇതേസമയം തന്നെ പുട്ടരാജുവിന്റെ അനന്തിരവനും എ-വണ്‍ കോണ്‍ട്രാക്ടറുമായ അശോകിന്റെ മൈസൂരു സിറ്റിയിലെ വിജയനഗരത്തിലെ വീട്ടിലും മന്ത്രിയുടെ അടുത്ത സുഹൃത്തും കോണ്‍ട്രാക്ടറുമായ രമേശ് എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.
ഇതോടൊപ്പം പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണയോട് അടുപ്പമുള്ള എ-വണ്‍ കോണ്ട്രാക്ടര്മാരുടെ വീടുകള്‍, ഹാസന് പൊതുമരാമത്ത് ഓഫീസ്, ശിവമോഗ ജെഡിഎസ് സ്ഥാനാര്‍ത്ഥി മധുബങ്കാരപ്പയുടെ ബന്ധു ഡി.റ്റി. പരമേശ്വരിയുടെ ശ്രുതി മോട്ടോഴ്സ്, ജെഡിഎസ് എംഎല്‍സിയും വ്യവസായിയുമായ ബി.എം. ഫറൂക്കിന്റെ ബെംഗളൂരു ബസവഗുഡിയിലെയും മംഗളൂരുവിലെയും വീടുകളില്‍, ചിക്കമംഗളൂരു പിഡബ്ല്യുഡി ഓഫീസിലും കോണ്ട്രാക്ടര്മാരുടെ വീടുകളിലുമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: