തിരുവനന്തപുരം: സംസ്ഥാനത്ത് അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഞായറാഴ്ച വരെ അതീവജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. താപസൂചിക ഉയര്‍ന്നതും ഉയര്‍ന്ന അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണിത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനപ്രകാരം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നുഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇന്ന് പാലക്കാട് 40.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ശരാശരി ചൂട് 36.5ആയി തുടരുകയാണ്.
ഇന്ന് 65 പേര്‍ക്ക് സൂര്യാതപത്തില്‍ പൊള്ളലേറ്റു. 65 പേര്‍ക്ക് ചൂടേറ്റ് തിണര്പ്പുകളുണ്ടായി ചികിത്സ തേടി. ഓരോ ദിവസവും സൂര്യതാപമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക പ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍നിന്ന് ഉയര്‍ന്നനിലയില്‍ തുടരാനാണ് സാധ്യത.
അതിനാല്‍ അമ്പത് വയസിന് മുകളിലുള്ളവരും, കുട്ടികളും രോഗികളും ഗര്‍ഭിണികളും രാവിലെ 11 മുതല്‍ മൂന്നുവരെ വെയില് ഏല്ക്കാതെ നോക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രത്യേകം നിര്‍ദേശം നല്കി. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതണം. മദ്യം, കാപ്പി, ചായ എന്നിവ പകല്‍ ഒഴിവാക്കണം. അയഞ്ഞ, ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: