തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മാണം നടത്താന്‍ അധികാരം ഉണ്ടെങ്കില്‍ അത് വിശ്വാസ സംരക്ഷണാര്‍ഥം ഉപയോഗിക്കുന്നതിന് ബിജെപി പരമാവധി ശ്രമിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.
വിശ്വാസികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ വിഷയമാക്കാന്‍ ഓരോ ബിജെപി പ്രവത്തകനും സ്ഥാനാര്‍ഥിക്കും അവകാശമുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഓരോ മണ്ഡലത്തിലെയും പ്രാദേശികമായ പ്രചരണ വിഷയങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നത് അവിടുത്തെ തെരഞ്ഞെടുപ്പ് സമിതിയാണ്. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച ആചാരവിരുദ്ധ നിലപാടുകള്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിയമാനുസരണം പ്രചാരണം നടത്താന്‍ അവിടെ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട്.
‘വീണ്ടും വരണം മോദി ഭരണം’ എന്നത് രാജ്യമൊന്നടങ്കം ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാണ്. ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം മോദിസര്‍ക്കാരിന്റെ നേട്ടങ്ങളും പ്രചരിപ്പിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായ പ്രചരണം നടത്തുന്നത് ധര്‍മമല്ലെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ യുവതി പ്രവേശനത്തിനായി സുപ്രിം കോടതി റദ്ദുചെയ്തു വിധിച്ചിട്ടുള്ള വകുപ്പ് കേരള സംസ്ഥാനം പാസാക്കിയ നിയമത്തിന്റെ ഭാഗമാണ്. അത് ഭരണഘടനയിലെ സംസ്ഥാന പട്ടികയില്‍ പെട്ടതാകയാല്‍ സ്വാഭാവികമായും കേന്ദ്രത്തിന് ഇടപെടാന്‍ ആവില്ലെന്നാണ് ഒടുവില്‍ ലഭ്യമായ നിയമോപദേശം.
എന്നാല്‍ കേന്ദ്രത്തിന് ഇടപെടാന്‍ നിയമം അനുവദിക്കുമെങ്കില്‍ അക്കാര്യത്തില്‍ കേന്ദ്രനിയമനിര്‍മാണത്തിനായി ആവതെല്ലാം ചെയ്യും. വിശ്വാസ സമൂഹവും പന്തളം രാജകുടുംബവും ഇക്കാര്യത്തില്‍ തെല്ലും ആശങ്കപെടേണ്ടതില്ല. വിശ്വാസ സംരക്ഷണത്തിനായുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബിജെപിയുടെ കലവറയില്ലാത്ത പിന്തുണ ഉണ്ടായിരിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: