കോട്ടയം: നിയമസഭയിലെ ഹാജര്‍ നിലയില്‍ ലോക്സഭയിലേക്ക് മത്സരിക്കുന്ന മൂന്ന് എംഎല്‍എമാരുടെ സ്ഥാനം പിന്നില്‍. നിയമസഭയിലെ ഹാജര്‍ നിലയില്‍ ഏറ്റവും പിറകില്‍ പൊന്നാനി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നിലമ്പൂരിലെ എംഎല്‍എയുമായ പി.വി.അന്‍വറാണ്.
99 ദിവസം മാത്രമാണ് പി.വി. അന്‍വര്‍ സഭയില്‍ എത്തിയിരിക്കുന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ആറന്മുള എംഎല്‍എയും പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വീണാ ജോര്‍ജ് 126 ദിവസമാണ് സഭയില്‍ എത്തിയത്. പതിനാലാം നിയമസഭ 161 ദിവസം സമ്മേളിച്ചപ്പോഴാണ് എംഎല്‍എമാരുടെ ഹാജര്‍ നില പുറത്താകുന്നത്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിയമസഭയില്‍ പങ്കെടുക്കാത്ത വീണാ ജോര്‍ജാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ആറന്മുള നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങള്‍ സഭയുടെ മുമ്പില്‍ എത്തിക്കേണ്ട എംഎല്‍എ നിയമസഭയില്‍ പങ്കെടുക്കാതെ ഒളിച്ചോടുകയായിരുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എ. പ്രദീപ്കുമാറാണ്. 138 ദിവസമാണ് പ്രദീപ് കുമാറിന്റെ ഹാജര്‍ നില.
മാധ്യമ പ്രവര്ത്തകന് എ.കെ ശ്രീകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് എംഎല്‍എമാരുടെ നിയമസഭ പങ്കാളിത്തം പുറത്താകുന്നത്. നിയമസഭയില്‍ കുറഞ്ഞ ഹാജര്‍ നിലയുള്ള എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കാനുള്ള അര്‍ഹതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: