ആലപ്പുഴ: സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പിണറായി സര്‍ക്കാരിനെ തള്ളിപ്പറയുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ഒഴിവാക്കുമെന്നാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. എന്നാല്‍ പിണറായി സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത് സ്വകാര്യ കുത്തകയായ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിക്കാണ്. സിപിഎം അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനത്ത് പോലും ആരോഗ്യ ഇന്‍ഷുറന്‍സ് നടത്തിപ്പ് സ്വകാര്യ കമ്പനിക്കാണെന്നത് മറച്ചുവെച്ചാണ് പാര്‍ട്ടി പ്രകടനപത്രികയില്‍ കുത്തകക്കെതിരായ പോരാട്ടം.
നിലവില്‍ റിലയന്‍സ് കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോലും തള്ളിയാണ് ഇടതുസര്ക്കാന് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ നടത്തിപ്പ് ചുമതല നല്‍കിയത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഈ കമ്പനി ആശുപത്രികള്‍ക്ക് കൃത്യസമയത്ത് പണം നല്‍കാതെ 61 കോടി രൂപ കുടിശ്ശിക വരുത്തിയിരുന്നുവെന്നായിരുന്നു ആരോപണം. കുടിശ്ശിക നിലനില്‍ക്കെയാണ് പുതുതായി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടത്തിപ്പും റിലയന്‍സ് സ്വന്തമാക്കിയത്.
കമ്പനി കുടിശ്ശിക വരുത്തിയതുകാരണം അര്‍ബുദ, ഹൃദ്രോഗ ചികിത്സയ്ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം നല്കാന് പല ആശുപത്രികള്‍ക്കും കഴിഞ്ഞിരുന്നില്ല. റിലയന്‍സിന്റേത് ഏറ്റവും കുറഞ്ഞ പ്രീമിയമാണെന്ന കാര്യം പരിഗണിച്ചാണ് തെരഞ്ഞെടുത്തതെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിവര്‍ഷം പ്രീമിയം ഇനത്തില്‍ 690 കോടിയോളം രൂപയാണ് റിലയന്‍സിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: