ന്യൂദല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പിന്മാറാന് ഒരുങ്ങുന്നതിനു പിന്നില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും. ഇരുവരും ആവര്‍ത്തിച്ചാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം വൈകുന്നത്. എ.കെ. ആന്റണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥന തള്ളി യെച്ചൂരിക്ക് വേണ്ടി രാഹുല്‍ വയനാട്ടില്‍ നിന്ന് പിന്മാറുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം രംഗത്തെത്തിയത്. രാഹുല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് നല്കുന്ന സന്ദേശം ശരിയല്ലെന്നായിരുന്നു പിണറായിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്രനേതൃത്വം രാഹുലുമായി നേരിട്ട് സംസാരിച്ച് കേരളത്തില്‍ മത്സരിക്കരുതെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഇതോടെ കേരളത്തില്‍ മത്സരിക്കുന്ന വിഷയത്തില്‍ ആശങ്കയിലായ രാഹുല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ വേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനം ഏറെ വൈകുന്നതിന് പിന്നില്‍ സിപിഎമ്മിന്റെ സ്വാധീനമാണെന്നത് കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ പരസ്പരം മത്സരിക്കുകയും കേരളത്തിന് പുറത്ത് സഖ്യവുമാണെന്ന ബിജെപി പ്രചാരണം വയനാട് വിവാദത്തോടെ കൂടുതല്‍ സജീവമായതായി കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കപ്പെടുന്നു.
ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിനായി യെച്ചൂരിയും രാഹുലും ഏറെ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം ദയനീയമായി പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ രാഹുല്‍ തന്നെ സിപിഎമ്മിനെതിരെ മത്സരിച്ചാല്‍ പാര്‍ട്ടിയില്‍ യെച്ചൂരിയുടെ അവസ്ഥ കൂടുതല്‍ ദയനീയമാകും. ഇതാണ് വയനാട് മത്സരിക്കുന്നതില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന് യെച്ചൂരിയെ നിര്‍ബന്ധിതനാക്കിയത്. എന്നാല്‍ രാഹുലിന് മത്സരിക്കാന്‍ സുരക്ഷിതമായ മണ്ഡലങ്ങളൊന്നും തന്നെ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: