പട്ന: ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും മറ്റുമുള്പ്പെട്ട സഖ്യം സീറ്റു വിഭജനം പൂര്‍ത്തിയാക്കി. മൊത്തമുള്ള 40 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സീറ്റു വിഭജനം പ്രഖ്യാപിക്കാന്‍ ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുത്തില്ല.
തങ്ങളെ ഒതുക്കിയതില്‍ ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ നേരിട്ട് ഇടപെട്ടുണ്ടാക്കിയ സഖ്യമായതിനാല്‍ എതിര്‍പ്പ് ഉള്ളില്‍ വെച്ച് കഴിയുകയാണ് നേതാക്കള്‍.
ഇതോടെ ബിജെപിയില്‍ നിന്ന് സീറ്റു തേടി കോണ്‍ഗ്രസില്‍ എത്തിയ പഴയ ക്രിക്കറ്റ് താരം കൂടിയായ സിറ്റിങ്ങ് എംപി കീര്‍ത്തി അസാദ്, കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്ന ശത്രുഘ്നന്‍ സിന്‍ഹ എന്നിവരുടെ കാര്യം പരുങ്ങലിലായി. ശത്രുഘ്നന്‍ സിന്‍ഹ വ്യാഴാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സീറ്റുകാര്യം ഉറപ്പായിട്ടില്ലാത്തതിനാല് ഇനി ഏപ്രില്‍ ആറിനേ കോണ്‍ഗ്രസില്‍ ചേരൂകയുള്ളുവത്രേ.
19 സീറ്റുകളില്‍ ആര്‍ജെഡിയും ഒന്‍പതു സീറ്റുകളില്‍ കോണ്‍ഗ്രസും മല്‍സരിക്കും. കുശ്വാഹയുടെ ആര്‍എല്‍എസ്പി അഞ്ചു സീറ്റിലാണ് ജനവിധി തേടുക. ബാക്കി സീറ്റുകള്‍ സഖ്യത്തിലുള്ള ചെറിയ ഘടകകക്ഷികള്‍ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: