ന്യൂദല്‍ഹി: പട്ടീദാര്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ നല്കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഇത്തവണ ഹാര്‍ദിക്കിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. കുറ്റക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള 1951ലെ ജനപാതിനിധ്യ നിയമമാണ് ഹാര്‍ദിക്കിന് തടസ്സമാകുന്നത്. എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഇപ്പോഴും അവസരം ഉണ്ട്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക്ക് നല്കിയ അപേക്ഷ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഹാര്‍ദിക് ഹൈക്കോടതിയെ സമീപിച്ചു.
പട്ടേലിനെതിരെ 17 കേസുകള്‍ നിലനില്‍ക്കുന്നതായി സര്‍ക്കാര്‍ അഭിഭാഷകന് മിതേഷ് അമിന്‍ കോടതിയെ അറിയിച്ചു. 2015ല്‍ പട്ടീദാര്‍ സംവരണവുമായി ബന്ധപ്പെട്ട് ഹാര്‍ദിക്കിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്ന വിസ്നഗറില്‍ താന്‍ ഉണ്ടായിരുന്നതായി ഹാര്‍ദിക് സമ്മതിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്ന ചിത്രങ്ങളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിയമ സംവിധാനത്തോട് ഹാര്‍ദിക്കിന് ബഹുമാനമില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് അദ്ദേഹം പ്രക്ഷോഭത്തിനിടെ ഉപയോഗിച്ചത്. അമിന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ദൃക്സാക്ഷികളില്ലെന്നായിരുന്നു ഹാര്‍ദ്ദിക്കിന്റെ അഭിഭാഷകന്റെ വാദം. കേസ് റദ്ദാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന തന്റെ കക്ഷിക്ക് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 2018 ജൂലൈയില്‍ നഗരത്തില്‍ പ്രക്ഷോഭം അഴിച്ചുവിട്ടതിന് വിസ്നഗര്‍ വിചാരണക്കോടതി ഹാര്‍ദിക്കിനെ രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും കുറ്റവിമുക്തനാക്കിയിട്ടില്ല.
ജനപാതിനിധ്യ നിയമം അനുസരിച്ച്, കുറ്റവിമുക്തനായാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: