തൃശൂര്‍: ലോകത്തിനാകെ ഫലവും പ്രാണവായുവും നല്കാന് കഴിയുന്ന നരേന്ദ്ര മോദിയെന്ന മഹാവൃക്ഷവും ഒരു ബോണ്‍സായിയും തമ്മിലാണ് ഇക്കുറി മത്സരമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബിജെപി ഓഫീസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഷമ സ്വരാജ്, നിര്‍മലാ സീതാരാമന്, സ്മൃതി ഇറാനി തുടങ്ങി സ്ത്രീ ശാക്തീകരണത്തിന്റെ ശരിയായ രൂപമായി ചൂണ്ടിക്കാട്ടാന്‍ എന്‍ഡിഎയില്‍ ഒരു പാടുപേരുണ്ട്. സിപിഎമ്മിന്റെ ഓഫീസില്‍ നടക്കുന്ന സ്ത്രീ ശാക്തീകരണമല്ല എന്ഡിഎയിലേത്.
കേരള സര്‍ക്കാര്‍ ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ അതിക്രൂരതയുടെ ആയിരം ദിനങ്ങള്‍ എന്നാണ് വിശേഷിപ്പിക്കേണ്ടത്. ഓഖി, പ്രളയം തുടങ്ങിയ അവസരങ്ങളിലെല്ലാം വിവേചനത്തോടെയാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വിവേചനത്തോടെയാണ് അവര്‍ പ്രവര്ത്തിക്കുന്നതെന്നതിനുള്ള ഏറ്റവും വലിയ അനുഭവസ്ഥന് താനാണെന്നും സെന്‍കുമാര്‍ പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ കെ.പി. ശ്രീശന്,ബി. ഗോപാലകൃഷ്ണന്, എ. നാഗേഷ്, ബിഡിജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദന് തുടങ്ങിയവരും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: