ബെംഗളൂരു: മുഖ്യമന്ത്രിയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാതെ പരിശോധനകള്‍ തുടര്‍ന്ന് ആദായനികുതി വകുപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ സംസ്ഥാനത്തെ എ-വണ്‍ കോണ്‍ട്രാക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലും ആരംഭിച്ച പരിശോധന വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്.
പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളും പ്രവര്‍ത്തകരും ബെംഗളൂരു ക്യൂന്‍സ് റോഡിലെ ആദായനികുതി ഓഫീസിനു മുന്പില് പ്രതിഷേധിച്ചെങ്കിലും പരിശോധനകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. സിആര്‍പിഎഫ് സുരക്ഷയില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന തുടര്‍ന്നു.
പ്രതിഷേധസമയത്തു തന്നെ മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയുടെ ബന്ധുക്കളുടെ വീടുകള്‍ പരിശോധിച്ചു. മൈസൂരുവിലെ വീട്ടിലും പരിശോധന നടത്തി.
മൈനര്‍ ഇറിഗേഷന്‍ മന്ത്രി സി.എസ്. പുട്ടരാജു, മന്ത്രി എച്ച്.ഡി. രേവണ്ണ എന്നിവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 13 കോണ്‍ട്രാക്ടര്‍മാര്‍, രണ്ട് മുതിര്‍ന്ന എഞ്ചിനീയര്‍മാര്‍ എന്നിവരുടെയും അവരുമായി ബന്ധമുള്ളവരുടെയും വീടുകളിലാണ് പരിശോധന നടത്തിയത്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ നിന്ന് ഉയര്‍ന്ന തുകയ്ക്ക് നിരവധി നിര്‍മാണ കരാറുകള്‍ ഈ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലഭിച്ചതായി ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്കാന് ഇവര്‍ വലിയ അളവില്‍ പണം സമാഹരിച്ചതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
ബെംഗളൂരു, ഹാസന്, മാണ്ഡ്യ, മൈസൂരു, ചിക്കമംഗളൂരു, ശിവമോഗ ജില്ലകളിലെ 21 സ്ഥലങ്ങളിലായിരുന്നു പരിശോധന. മന്ത്രി പുട്ടുരാജുവിന്റെ മാണ്ഡ്യ ചിനക്കുരളിയിലുള്ള കുടുംബവീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിനെയാണ് മന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്തിയതായി ജെഡിഎസ് പ്രചരിപ്പിച്ചത്.
എന്നാല്‍ പരിശോധന വിവരം മുഖ്യമന്ത്രി മുന്‍കൂട്ടി വെളിപ്പെടുത്തിയിരുന്നു. ഇതോടെ അനധികൃതമായി സൂക്ഷിച്ച പണവും മറ്റു സാധനങ്ങളും മാറ്റിയതെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍.
മുഖ്യമന്ത്രിയുടെ വെല്ലുവിളി
ഭരണഘടനാ സ്ഥാപനത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയത് നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളി. പരിശോധന ആരംഭിച്ചപ്പോള്‍ തന്നെ ബിജെപി സമ്മര്‍ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതായി മുഖ്യമന്ത്രി ആരോപിച്ചു.
മന്ത്രി, എംപി, എംഎല്‍എ, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടും മുഖ്യമന്ത്രി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തുടര്‍ന്നു. പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പരിശോധനകള്‍ തുടര്‍ന്നാല്‍ പശ്ചിമ ബംഗാളില്‍ സിബിഐ ഉദ്യോഗസ്ഥരെ മമതാ ബാനര്‍ജി തടഞ്ഞതുപോലെ ആദായ നികുതി വകുപ്പ് ഉദ്യോസ്ഥരെ തടയുമെന്ന് ഭീഷണിപ്പെടുത്തി. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മറ്റു മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.
ആദായനികുതി വകുപ്പ് പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തവരില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറാണ് മുന്നില്‍. 2017 ആഗസ്റ്റില്‍ നടത്തിയ പരിശോധനയില്‍ മുന്നൂറ് കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കളാണ് കണ്ടെത്തിയത്. ശിവകുമാറിന്റെ അമ്മയുടെ പേരിലുള്ള 75 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ബെംഗളൂരു റൂറല്‍ എംപിയും കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന്റെ സ്വത്ത് അഞ്ച് വര്‍ഷം കൊണ്ട് നാലിരട്ടി വര്‍ധിച്ചു. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലെ കണക്കാണിത്.
2014-ല്‍ ആകെ ആസ്തി 85കോടിയായിരുന്നു. 2019-ല്‍ ഇത് 338 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: