കൊച്ചി: അന്താരാഷ്ട്രവിമാനത്താവളത്തിലെ വേനല്‍ക്കാല സമയപ്പട്ടിക നാളെ നിലവില്‍ വരും. ഒക്ടോബര്‍ 26 വരെയാണ് കാലാവധി. കണ്ണൂരിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകളുണ്ട്. ഇന്‍ഡോര്‍, മൈസൂര്‍ എന്നീ നഗരങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേയിലെ പ്രമുഖ നഗരമായ ടെല്‍- അവീവിലേക്ക് സപ്തംബറില്‍ കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുമെന്ന് ഇസ്രയേലി വിമാനക്കമ്പനി ആര്‍ക്കിയ സിയാലിനെ അറിയിച്ചിട്ടുണ്ട്. ഈയാഴ്ച അവസാനിക്കുന്ന ശീതകാല സമയപ്പട്ടികയില്‍ പ്രതിവാര സര്‍വീസുകള്‍ 1528 ആയിരുന്നു. വേനല്ക്കാലപ്പട്ടികയില് അത് 1672 ആയി ഉയര്‍ന്നിട്ടുണ്ട്.
രണ്ടുവര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ മലേഷ്യ എയര്‍ലൈന്‍സ് എല്ലാദിനവും കുലാലംപൂരിലേയ്ക്ക് സര്‍വീസ് പുനരാരംഭിക്കും. നിലവില്‍ എയര്‍ ഏഷ്യ, മലിന്‍ഡോ എന്നീ എയര്‍ലൈനുകള്‍ നടത്തുന്ന സര്‍വീസുകള്‍ക്ക് പുറമെയാണിത്. ഇന്‍ഡിഗോ വിമാനം രാവിലെ 11.35 നും രാത്രി 9.05 നും ഗോ എയര്‍ വൈകിട്ട് 7.45 നും കൊച്ചിയില്‍ നിന്ന് കണ്ണൂര്‍ക്ക് പുറപ്പെടും. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഇന്‍ഡിഗോ വിമാനങ്ങളാണ് കണ്ണൂരിലേയ്ക്ക് പോകുന്നത്. ഹൈദരാബാദില്‍ നിന്നാണ് ഗോ എയര്‍ വിമാനം എത്തുക. രാവിലെ 8.10 ന് ഗോ എയര്‍ വിമാനവും, രാവിലെ 8.25 നും വൈകിട്ട് 5.55 നും ഇന്‍ഡിഗോ വിമാനങ്ങളും കണ്ണൂരില്‍ നിന്ന് കൊച്ചിയിലെത്തും. ഡല്‍ഹി-84, ചെന്നൈ-83, ബാംഗ്ലൂര്‍-80, മുംബൈ-52 എന്നിങ്ങനെയാണ് പ്രമുഖ നഗരങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള പ്രതിവാര സര്‍വീസുകള്‍. രാജ്യാന്തര മേഖലയില്‍ ശീതകാല സമയപ്പട്ടികയില്‍ നിന്ന് കാര്യമായ മാറ്റം ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: