നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ ഒരു കാര്യം പറയാതെ വയ്യ. ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍ ജനങ്ങളുമായി ഏറ്റവുമധികം ആശയവിനിമയം നടത്തിയ ഭരണാധികാരി നരേന്ദ്ര മോദിയാണ്. അത്ഭുതാവഹമാണ് അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി. അദ്ദേഹം നിരന്തരം ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. അതിന് ആശയവിനിമയത്തിന്റെ എല്ലാ ഉപാധികളും ഉപയോഗിക്കുന്നു, റേഡിയോ, ട്വിറ്റര്‍, പൊതുയോഗപ്രസംഗങ്ങള്… എല്ലാം.
പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും മോദി വ്യക്തിപരമായ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ട്. ഇത് ശരിയായ കാര്യമല്ലെങ്കിലും തന്റെ ആശയവിനിമയം ഏറെ ഫലപ്രദമാക്കാന്‍ അദ്ദേഹത്തിന് അതിലൂടെ കഴിയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തുന്ന ജനങ്ങളോടുള്ള നിരന്തരമായ ഈ ഭാഷണങ്ങള്‍ മോദിക്കും ബിജെപിക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നരേന്ദ്ര മോദി ഒരു പത്രസമ്മേളനം പോലും വിളിച്ചുചേര്‍ത്തില്ല എന്നത് ഒരു പോരായ്മ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. എന്താണ് പത്രസമ്മേളനങ്ങളുടെ പ്രാധാന്യം? മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അവസരമാണ് വാര്‍ത്താസമ്മേളനങ്ങള്‍. എന്തു ചോദ്യങ്ങളും ഉന്നയിക്കാവുന്ന മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് നാം അഭിമാനിക്കുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മോദി മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായും നിരാകരിച്ചു.
അതേസമയം, മോദി നിരന്തരമായി ജനങ്ങളോട് നടത്തുന്ന ഭാഷണത്തിന്റെ ഫലം വളരെ വലുതാണ്. ദേശീയ വ്യക്തിത്വം നേടാന്‍ കഴിഞ്ഞിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയില്‍ കുറവാണ്. നെഹ്റു കുടുംബത്തിലുള്ളവരെ ഒഴിച്ചു നിര്‍ത്തിയാല്‍ അത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ നേതാവ് അടല്‍ ബിഹാരി വാജ്പേയിയാണ്. എന്നാല്‍ മോദി ഈ നേട്ടം വെറും അഞ്ചു വര്‍ഷം കൊണ്ട് കൈവരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ആശയവിനിമയശേഷിയുടെ കാര്യത്തില്‍ നരേന്ദ്ര മോദിയെ നെഹ്റുവുമായി താരതമ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നെഹ്റുവിന്റെ കാലം ടെലിവിഷന്‍ പോലും ഇല്ലാത്ത കാലമാണ്. എങ്കിലും അദ്ദേഹം എത്രമാത്രം ആശയവിനിമയശേഷിയുള്ളവനായിരുന്നു എന്ന് തെളിയിക്കുന്നതാണ് പതിനഞ്ച് ദിവസത്തിലൊരിക്കല്‍ അദ്ദേഹം മുടങ്ങാതെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും എഴുതിയിരുന്ന കത്തുകള്‍. ഇത്തരം നാന്നൂറ് കത്തുകളുടെ സമാഹാരം അഞ്ച് വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിമാരിലൂടെ ഇന്ത്യയിലെ ജനങ്ങളുമായി സംവദിക്കുകയായിരുന്നു നെഹ്റു ചെയ്തത്.
മുഖ്യമന്ത്രിമാരുമായോ പ്രതിപക്ഷ നേതാക്കളുമായോ മോദി സംസാരിക്കാന്‍ താത്പര്യം കാണിക്കാറില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വലിയ പ്രതിസന്ധി നേരിട്ട ഈ കാലഘട്ടത്തില്‍ പോലും അത്തരം സംസാരങ്ങള്‍ക്ക് അദ്ദേഹം പ്രാധാന്യം നല്‍കിയില്ല. എന്നാല്‍ ജനങ്ങളുമായി സംവദിക്കുന്ന കാര്യത്തില്‍ അദ്ദേഹം മുന്‍പന്തിയിലാണ്. അതേസമയം, പണ്ഡിതനായ നമ്മുടെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങാവട്ടെ ജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ ഏറ്റവും പിന്നിലായിപ്പോവുകയും ചെയ്തു.
(കടപ്പാട്: ദി ഹിന്ദു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: