ന്യൂദല്‍ഹി: പാക്കിസ്ഥാന് ഇപ്പോഴും ഭീകരരുടെ ശവമെണ്ണി തീര്‍ന്നിട്ടില്ലെങ്കിലും ഇന്ത്യയില്‍ ചിലര്‍ മിന്നലാക്രമണത്തിന് തെളിവു ചോദിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി ഒഡീഷയില്‍ തെരഞ്ഞെടുപ്പ് മഹാറാലി ഉദ്ഘാടനം ചെയ്തു. കൊറാപുത് ജില്ലയിലെ അകംബയ്ക്ക് സമീപം നടന്ന റാലിയില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്.
ബലാകോട്ട് വ്യോമാക്രമണം കഴിഞ്ഞിട്ട് ഒരു മാസമായിട്ടും പാക്കിസ്ഥാന് ഭീകരരുടെ ശവശരീരങ്ങള്‍ എണ്ണിത്തീര്‍ന്നിട്ടില്ല, തിരിച്ചടിയുടെ ശക്തി വിവരിച്ചുകൊണ്ട് മോദി പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ചിലര്‍ ഇത്ര ദിവസങ്ങള്‍ക്ക് ശേഷവും ബലാക്കോട്ടിന് തെളിവ് ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. ഭീകരര്‍ക്കെതിരെ ഇന്ത്യ ശക്തമായ നടപടി എടുക്കുകയും ഭീകരരുടെ വീടുകളില്‍ കയറി അവരെ കൊല്ലുകയും ചെയ്യുമ്പോള്‍ ഇവിടെ ചിലര്‍ക്ക് ആവശ്യം തെളിവുകളാണ്, മോദി കുറ്റപ്പെടുത്തി.
രാജ്യത്തിനിപ്പോള്‍ ബഹിരാകാശത്തും ചൗക്കീദാര്‍ (കാവല്ക്കാരന്) ഉണ്ട്, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം പരാമര്‍ശിച്ചു മോദി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടേയും സൈനിക വിഭാഗങ്ങളുടേയും കഴിവിനെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നവര്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് മോദി പറഞ്ഞു. കേന്ദ്രത്തില്‍ ദുര്‍ബലമായ സര്‍ക്കാരിനെ കൊണ്ടുവരാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
പ്രതിപക്ഷം ജനങ്ങളെ ഭയപ്പെടുത്തുന്നു
ന്യൂദല്‍ഹി: ജനങ്ങളെ നേരിടാന്‍ ഭയക്കുന്ന പ്രതിപക്ഷം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കല്‍ക്കൂടി മോദി ജയിച്ചാല്‍ പിന്നെ തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും ജനാധിപത്യം തകരും എന്നൊക്കെ പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് റിപ്പബ്ലിക് ടിവിക്കു നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. കോണ്‍ഗ്രസ് പറയുന്നു ദാരിദ്ര്യം അവസാനിപ്പിക്കുമെന്ന്. അമ്പത്തൊന്നു വര്‍ഷം അവര്‍ ഭരിച്ചു. ദാരിദ്ര്യം അവസാനിപ്പിക്കുമെന്ന് നെഹ്റു കുടുംബത്തിലെ നാലാമത്തെ തലമുറയാണ് പറയുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നതു കൊണ്ടാണ് ഒരിക്കലും പ്രാവര്‍ത്തികമാക്കാനാവാത്ത വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കുന്നത്, മോദി പറഞ്ഞു.
സാധാരണക്കാര്‍ക്കു വേണ്ടി നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയ മോദി, എന്‍ഡിഎ സര്‍ക്കാര്‍ പണക്കാര്ക്കൊപ്പമാണെന്ന ആരോപണം തള്ളി. ഈ തെരഞ്ഞെടുപ്പില്‍ മോദിക്ക് എതിരാളി ആര് എന്ന ചോദ്യത്തിന് അത്തരത്തിലൊരാളെ ജനങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നായിരുന്നു മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: