കോഴിക്കോട്: ശബരിമലയില്‍ യുവതീ പ്രവേശനം നടത്തി തങ്ങള്‍ നവോത്ഥാനം നടത്തുകയായിരുന്നുവെന്ന് അവകാശപ്പെടാന്‍ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ധൈര്യമുണ്ടോയെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യകാരി അംഗം വത്സന് തില്ലങ്കേരി. കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പ്രകാശ്ബാബുവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി കോഴിക്കോട് സംഘടിപ്പിച്ച നാമജപ യാത്ര സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേരത്തെ പറഞ്ഞത് വിഴുങ്ങിയിരിക്കുകയാണ്. യുവതീ പ്രവേശനം നവോത്ഥാനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിച്ചവര്‍ ഇന്ന് മൗനം പാലിക്കുകയാണ്.
ചിത്തിര ആട്ട കാലത്തും , മണ്ഡലകാലത്തടക്കം ശബരിമലയില്‍ 144 പ്രഖ്യാപിച്ചും ഭക്തജനങ്ങളെ വേട്ടയാടിയും ദുരിതം വിതച്ച സര്‍ക്കാര്‍ ഇക്കഴിഞ്ഞ കൊടിയേറ്റകാലത്ത് 144 പ്രഖ്യാപിക്കുകയോ പോലീസിനെ അണിനിരത്തുകയോ ചെയ്തില്ല. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം മര്യാദക്കാരായി മാറിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക് യുവതികളെ കയറ്റണമെന്ന് വാശിയില്ല. ഭക്തജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങളടക്കം നിഷേധിച്ച സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രകാശ്ബാബുവടക്കമുള്ളവര്ക്കെതിരെ കേസെടുത്തത്.
ആചാര സംരക്ഷണത്തിന് വേണ്ടി കേരളത്തില്‍ പ്രക്ഷോഭം നടന്നപ്പോള്‍ ഗ്യാലറിയിരുന്ന് കളി കണ്ടവരാണ് ഇപ്പോള്‍ വിശ്വാസികളുടെ വോട്ട് തേടിയിറങ്ങിയിരിക്കുന്നത്. സിപിഎമ്മിന് വേണ്ടി കങ്കാണിപ്പണി നടത്തിയ അവര്‍ പിന്നില്‍ നിന്ന് കുത്തിയ യൂദാസുകളായിരുന്നു. ഈ രണ്ടു മുന്നണികളും വിശ്വാസികളെ വഞ്ചിക്കുകയാണ്. ശബരിമല ആചാര സംരക്ഷണത്തിന് ഇന്നലെയും ഇന്നും കര്മ്മസമിതിയുണ്ടെങ്കില് നാളെയും കര്‍മ്മസമിതി അക്കാര്യം നിര്‍വ്വഹിക്കും.
എഐസിസി പ്രസിഡന്റിന് കേരളത്തില്‍ മത്സരിക്കുന്നത് തടയാന്‍ സിപിഎം ശ്രമിക്കുന്നുവെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. അനിയന് ബാവയും ചേട്ടന് ബാവയുമായി മാറി ഇവര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. തങ്ങളുടെ ചെറിയ തട്ടുകട പൂട്ടിക്കരുതെന്നാണ് സിപിഎം കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെടുന്നത് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു സ്വാഗതം പറഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത നാമജപയാത്ര അരയിടത്തുപാലത്ത് നിന്ന് ആരംഭിച്ച് മുതലക്കുളത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: