തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം ഇന്ന് അവസാനിക്കാനിരിക്കെ സെക്രട്ടേറിയറ്റിലെ ഓണ്‍ലൈന്‍ ഫയല്‍ നീക്കം സ്തംഭിച്ചു. ബില്ലുകളുടെയും പദ്ധതി വിഹിതങ്ങളുടെയും വിതരണം നിലച്ചു. ട്രഷറികളില്‍ നിന്ന് ഇന്നലെ ഒരു ബില്ലുപോലും മാറിയില്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇ-ഫയലിംഗ് സംവിധാനം സര്‍ക്കാര്‍ അറിവോടെ സ്തംഭിപ്പിച്ചെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസംമുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള ഫയല്‍ നീക്കം നിലച്ച അവസ്ഥയാണ്. അതിവേഗത്തില്‍ ഫയലുകളില്‍ തീരുമാനം എടുക്കാനും ബില്ലുകള്‍ ട്രഷറികളിലേക്ക് അയയ്ക്കാനുമാണ് ഇ-ഫയലിംഗ് സംവിധാനം ആരംഭിച്ചത്. ഈമാസം 26 മുതല്‍ ഈ ഫയലിംഗ് സംവിധാനം പൂര്‍ണമായും തകരാറിലായി. എന്നാല്‍ മാര്‍ച്ചി 31 കണക്കിലെടുത്ത് അടിയന്തരമായി സംവിധാനം പുനഃസ്ഥാപിക്കേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിയില്ല.
സാമ്പത്തിക വര്‍ഷം ഇന്ന് അവസാനിക്കും. ട്രഷറികളിലേക്കുള്ള ഫയല്‍ നീക്കം നിലച്ചതോടെ കരാറുകാരുടെ അടക്കം കോടികളുടെ ബില്ലുകളാണ് മാറാതെ കിടക്കുന്നത്. 26,000ല്‍ അധികം ബില്ലുകള്‍ മാറിക്കിട്ടാനായി ട്രഷറികളിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകളാണ് ഏറ്റവും കൂടുതല്‍ മാറാതെ കിടക്കുന്നത്. വലിയ തുകയുടെ ബില്ലുകള്‍ മാറാന്‍ കഴിയാതെ കഴിഞ്ഞ ദിവസം പലരും ട്രഷറികളിലെത്തി മടങ്ങി. രണ്ട് ദിവസമായി ഒരുതരത്തിലുമുള്ള ബില്ലുകളും മാറിയിട്ടില്ല. ഇന്റര്‍നെറ്റ് സംവിധാനത്തിലെ തകരാറ് എന്നാണ് ഉന്നത ഉദ്യോഗസഥര്‍ പറയുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നും ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നും നേരത്തെ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: