തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കടുത്ത ചൂടും ജലക്ഷാമവും കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തി ദിനത്തില്‍ സ്കൂളുകള്‍ അടച്ച് ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തിദിനം മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂയെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ബാലാവകാശ കമ്മിഷനും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലടക്കം അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.
വിദ്യാഭ്യാസ ഓഫീസറില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി 10 ദിവസത്തെ അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: