കോലഞ്ചേരി: തൊടുപുഴയില്‍ ക്രൂര മര്‍ദനത്തിനിരയായ 7 വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിക്ക് നല്‍കിവരുന്ന വെന്റിലേറ്റര്‍ സഹായം തുടരും. അതേ സമയം മസ്തിഷ്ക മരണമെന്നത് സാങ്കേതികമായി സ്ഥിരീകരിക്കാനാകില്ലെന്ന് കുട്ടിയെ പരിശോധിച്ച മെഡിക്കല്‍ സംഘം വ്യക്തമാക്കി.
വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 % നിലച്ചു. പ്രതീക്ഷകള്‍ക്ക് ഇനി വകയില്ലെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോ. ജി.ശ്രീകുമാര്‍ പറഞ്ഞു.
എന്നാല്‍ കുട്ടിയെ പരിശോധിച്ച കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ദ സംഘം മസ്തിഷ്ക മരണമെന്നത് സാങ്കേതികമായി ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. നിലവിലെ ചികിത്സ പരമാവധി തുടരാനാണ് ഇവരുടെ നിര്‍ദേശം. എങ്കിലും പ്രതീക്ഷകള്‍ക്ക് വകയില്ലെന്ന് വിദഗ്ദ സംഘവും വിലയിരുത്തുന്നു.
കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നല്കുന്ന ചികിത്സ മികച്ചതാണെന്നും കുട്ടിയെ വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും വിദഗ്ദ്ധ സംഘം വ്യക്തമാക്കി. കുഞ്ഞിന്റെ നിലവിലെ സാഹചര്യത്തെപ്പറ്റി ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: