തൃശൂര്‍: ചാലക്കുടി ആരു പിടിക്കുമെന്ന കാര്യത്തില്‍ പ്രവചനം അസാധ്യം. ഇത്തവണ എന്‍ഡിഎ അട്ടിമറി വിജയം നേടിയാല്‍ അത്ഭുതമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് എ.എന്‍. രാധാകൃഷ്ണന് വോട്ടര്‍മാരില്‍ നിന്നു ലഭിക്കുന്ന പിന്തുണ.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.എന്‍. രാധാകൃഷ്ണന് കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് പ്രചാരകായി പ്രവര്‍ത്തിച്ചാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, മേഖലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്, മേഖലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും മികച്ച പ്രകടനം. ബിജെപിയുടെ സമരമുഖങ്ങളില്‍ എല്ലായ്പ്പോഴും ശ്രദ്ധേയ സാന്നിധ്യമാണ് എ.എന്‍.ആര്. ശബരിമലയെ തകര്‍ക്കുന്നതിനെതിരെ ബിജെപി സംഘടിപ്പിച്ച എറണാകുളം മേഖലാ പരിവര്‍ത്തന യാത്ര നയിച്ച അദ്ദേഹം ആചാര സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമനുഷ്ഠിക്കുകയും ചെയ്തു.
ജനപിന്തുണയില്ലാതെ ഇന്നസെന്റ്
സിറ്റിങ് എംപി ഇന്നസെന്റ് (71) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ജനങ്ങളുടെ അതൃപ്തി ഗുണകരമാകുക എന്ഡിഎക്കായിരിക്കും. എംപിയെന്ന നിലയില്‍ ഇന്നസെന്റ് തികഞ്ഞ പരാജയമാണെന്ന് മണ്ഡലത്തിലുള്ളവര്‍ ഒന്നടങ്കം പറയുന്നു. എംപി ഫണ്ട് നല്ല രീതിയില്‍ മണ്ഡലത്തില്‍ ഉപയോഗിക്കുന്നതില്‍ ഇന്നന്റെിന് കഴിഞ്ഞില്ലെന്നതാണ് പ്രധാന ആരോപണം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ പാര്‍ലമെന്റില്‍ ക്യത്യമായി പങ്കെടുക്കാനും ഇന്നസെന്റിന് സാധിച്ചിട്ടില്ല.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ വശമില്ലാത്തതിനാല്‍ മണ്ഡലത്തിനായി സഭയില്‍ ഇന്നസെന്റ് ശബ്ദം ഉയര്‍ത്തിയില്ലെന്നതും ജനങ്ങളുടെ എതിര്‍പ്പിനും വിമര്‍ശനത്തിനും ഇടയാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഇത്തവണ ഇന്നസെന്റിന്റെ പരാജയം ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞതവണ എല്‍ഡിഎഫിന് അപ്രതീക്ഷിതമായി ലഭിച്ച ലോട്ടറിയായിരുന്നു ഇന്നസെന്റിന്റെ പാര്‍ലമെന്റ് പ്രവേശനം. സ്വതന്ത്രനായി മത്സരിച്ചതിനാലാണ് കഴിഞ്ഞതവണ തങ്ങള്‍ ഇന്നസെന്റിന് വോട്ട് ചെയ്തതെന്നും ജനങ്ങള്‍ പറയുന്നു.
പരാജയ ഭീതിയില്‍ ബെന്നി ബഹനാന്
കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന് (66) ആണ് ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞവര്‍ഷം യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തെങ്കിലും തീരുമാനങ്ങളെടുക്കുന്നതിനുള്ള രാഷ്ട്രീയ പാടവം ബെന്നി ബഹനാനില്ലാത്തത് പാര്‍ട്ടി നേതാക്കളില്‍ അതൃപ്തിക്കിടയാക്കി. മറ്റു ഘടകകക്ഷികളിലെ മുതിര്‍ന്ന നേതാക്കളിലും ഇദ്ദേഹത്തെ കുറിച്ച് മതിപ്പില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിവാദവിഷയങ്ങളിലും മറ്റും യുഡിഎഫിന്റെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കുന്നതില്‍ ബെന്നി തികച്ചും പരാജയമായി. പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള പല വിഷയങ്ങളിലും യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
മണ്ഡലം തിരിച്ചു പിടിക്കാന്‍ ശക്തനായ മത്സരാര്‍ത്ഥിയെ പ്രതീക്ഷിച്ചിരുന്ന യുഡിഎഫ് അണികളെ ബെന്നി ബഹനാന്റെ സ്ഥാനാര്‍ത്ഥിത്വം നിരാശയിലാഴ്ത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുമ്പോഴും യുഡിഎഫ് പ്രവര്‍ത്തകരില്‍ കാര്യമായ ആവേശമൊന്നുമില്ലാത്തത് ഇതിന്റെ സൂചനയാണ്. അതേസമയം മാറിയ സാഹചര്യത്തില്‍ ഇത്തവണ ചരിത്ര വിജയം നേടുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. ശബരിമല വിഷയവും മറ്റും ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കു ഗുണം ചെയ്യുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: