കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം. ഇടത്-വലത് മുന്നണികളെ പിന്നിലാക്കി എന്‍ഡിഎ പ്രചാരണ രംഗത്ത് മുന്നേറുന്നു. 1951ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും എ.കെ. ഗോപാലന് പാര്‍ലമെന്റിലെത്തിയെങ്കിലും പിന്നീട് മണ്ഡലം ഇടത്തോട്ടും വലത്തോട്ടും മാറിമറിഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ പലപ്പോഴും ഇരുമുന്നണികള്‍ക്കും കണക്കൂകൂട്ടലുകള്‍ പിഴച്ച ചരിത്രമാണ് ഉളളത്. 1977-ലെ മണ്ഡല പുനര്‍വിഭജനത്തിനുശേഷം ആറ് തവണ യുഡിഎഫ് പ്രതിനിധികളും മൂന്നുതവണ എല്‍ഡിഎഫ് പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി.കെ.പത്മനാഭനും എല്‍ഡിഎഫിനായി പി.കെ. ശ്രീമതിയും യുഡിഎഫിനു വേണ്ടി കെ. സുധാകരനുമാണ് മത്സരരംഗത്തുളളത്. ദേശീയ ജനാധിപത്യ സഖ്യം ബിജെപിയുടെ കേരളത്തിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ സി.കെ. പത്മനാഭനെ മണ്ഡലത്തില്‍ രംഗത്തിറക്കിയതോടെ മണ്ഡലത്തിലെ വിജയം ഇത്തവണ പ്രവചനാതീതമായിരിക്കുകയാണ്.
ബിജെപി ദേശീയ സമിതിയംഗമായ സി.കെ. പത്മനാഭന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. കണ്ണൂരുകാര്‍ക്ക് സുപരിചിതനാണെന്നതും ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ പത്ത് ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ച വ്യക്തിയാണെന്നതും സികെപിയെ തുണയ്ക്കുന്ന ഘടകങ്ങളാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളും എന്‍ഡിഎയ്ക്ക് അനുകൂലമായ വോട്ടായി മാറുമെന്നുവേണം കരുതാന്‍.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പി.കെ. ശ്രീമതിയാണ് മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. എംപി എന്ന നിലയില്‍ പി.കെ. ശ്രീമതി മണ്ഡലത്തിന് വേണ്ടി കഴിഞ്ഞ 5 വര്‍ഷക്കാലം ഒന്നും ചെയ്തില്ല എന്നത് എന്‍ഡിഎയുടെ മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷം മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, നരേന്ദ്രമോദി സര്‍ക്കാരും ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളും കേരളത്തില്‍ നിന്നുള്ള ബിജെപി എംപിമാരും മന്ത്രി കണ്ണന്താനവും കണ്ണൂര്‍ മണ്ഡലത്തിന് വേണ്ടി മുന്‍കൈയെടുത്ത് കൊണ്ടുവന്ന പദ്ധതികളും ധനസഹായങ്ങളും സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്താണ് പി.കെ. ശ്രീമതി മണ്ഡലത്തില്‍ വോട്ട് തേടുന്നത്.
2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 43,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കെ. സുധാകരന് 2014-ല്‍ പി.കെ. ശ്രീമതിയോട് 6566 വോട്ടിന് പരാജയപ്പെട്ടു. 5 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടുമൊരു ഏറ്റുമുട്ടുവാന്‍ ഒരുങ്ങുമ്പോഴാണ് ബിജെപി അതിന്റെ ശക്തമായ സാന്നിധ്യത്തിലൂടെ ഒരു ത്രികോണ മത്സരത്തിന് കളമൊരുക്കുന്നത്.
സിപിഎം കാലങ്ങളായി തുടരുന്ന കണ്ണൂരിലെ കൊലപാതക രാഷട്രീയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചാവിഷയമാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന ഭരണകൂടവും സിപിഎമ്മും വിശ്വാസികള്‍ക്കെതിരായി സ്വീകരിച്ച നടപടികളും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും കേരളത്തില്‍ പൊതുവെയെന്ന പോലെ കണ്ണൂരിലും ചര്‍ച്ചാവിഷയമാണ്. കണ്ണൂരില്‍ കന്നി മത്സരത്തിനിറങ്ങിയ സി.കെ.പി.ക്ക് വിജയപ്രതീക്ഷ നല്‍കുന്നതും ഈ ഘടകങ്ങളാണ്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.ശ്രീമതിക്ക് 4,27,622 ഉം യുഡിഎഫിലെ കെ. സുധാകരന് 4,21,056 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. മോഹനന് മാസ്റ്റര്‍ക്ക് 51,636 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 3,96,002 വോട്ട് യുഡിഎഫിനും 4,98,178 വോട്ട് എല്‍ഡിഎഫിനും 89,343 വോട്ട് എന്‍ഡിഎയ്ക്കും ലഭിക്കുകയുണ്ടായി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളില്‍ നാലിലും എല്‍ഡിഎഫിനായിരുന്നു വിജയം. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടായിരുന്നു. മണ്ഡലം രൂപംകൊണ്ടതു മുതല്‍ ക്രമാനുഗതമായി മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ വര്‍ദ്ധിക്കുകയുണ്ടായി. ഇത്തവണ അനുകൂല സാഹചര്യങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ മികച്ച മുന്നേറ്റത്തിന് കാരണമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: