മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ രണ്ടാം വിജയം തേടിയെത്തിയ മുബൈയെ എട്ട് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇരുപതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ അര്‍ധസെഞ്ചുറി ബലത്തില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി.
അനായാസമായിരുന്നു പഞ്ചാബിന്റെ വിജയം. 177 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പഞ്ചാബിനായി വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ തുടക്കത്തിലേ ആഞ്ഞടിച്ചു. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഒത്തൊരുമ ടീമിനെ അനായാസം മുന്നോട്ടുനയിച്ചു. ഇംഗ്ലണ്ട് ലോകകപ്പിലേക്കുള്ള വിളി കാത്തിരിക്കുന്ന ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ പക്വത ബാറ്റിങ്ങിലുടനീളം കാണാനായി. രാഹുല്‍ 57 പന്തില്‍ ഒരു സിക്സും ആറ് ഫോറും അടക്കം 71 റണ്‍സ് നേടി പുറത്താകാതെനിന്നു. ആദ്യ വിക്കറ്റില്‍ ഗെയില്‍-രാഹുല്‍ സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഗെയില്‍ 24 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും അടക്കം 40 റണ്‍സ് കൂട്ടിചേര്‍ത്ത് പാണ്ഡ്യക്ക് മുന്നില്‍ കീഴടങ്ങി.
മധ്യനിരയില്‍ മായങ്ക് അഗര്‍വാളും (43) രാഹുലിന് മികച്ച പിന്തുണ നല്കി. സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ചുറി ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഡി കോക്ക് 39 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 60 റണ്‍സ് നേടി. നായകന് രോഹിത് ശര്‍മ 18 പന്തില്‍ അഞ്ച് ഫോറോടെ 32 റണ്‍സ് നേടി.
ഒരു സമയത്ത് ഇരുന്നൂറ് റണ്‍സ് മുന്നില്‍ കണ്ട മുംബൈയ്ക്ക് മധ്യനിരയില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് വിനയായത്. അവസാന ഓവറുകളില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആഞ്ഞടിച്ചതോടെയാണ് മുംബൈ സ്കോര്‍ 170 കടന്നത്. പാണ്ഡ്യ 19 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും അടക്കം 31 റണ്‍സ് നേടി. പഞ്ചാബിനായി മുഹമ്മദ് ഷാമി, വില്ജോയിന്, മുരുഗന് അശ്വിന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: