തൊടുപുഴ/കോലഞ്ചേരി: അമ്മയുടെ കാമുകന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ തൊടുപുഴയിലെ ഏഴു വയസ്സുകാരനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കുട്ടിയുടെ ജീവന് പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. അതിജീവിക്കാനുള്ള സാധ്യത വിരളമാണെങ്കിലും നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ.
രക്തസമ്മര്‍ദ്ദം കുറഞ്ഞ രീതിയില്‍ ആയതിനാല്‍ മറ്റൊരിടത്തേക്ക് കുട്ടിയെ മാറ്റുക എന്നതും അപകടമാണ്. ചികിത്സതുടങ്ങി 48 മണിക്കൂര്‍ പിന്നിട്ടെങ്കിലും ആന്തരിക രക്തസ്രാവം നിന്നിട്ടില്ല. തലയ്ക്കുള്ളില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം 24 മണിക്കൂര്‍ കഴിഞ്ഞുള്ള മാറ്റങ്ങള്‍ ആണ് നിര്‍ണായകം.
ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സയാണ് കുട്ടിക്ക് നല്‍കുന്നതെന്ന് ന്യൂറോ വിഭാഗം മേധാവി ഡോ. ജി. ശ്രീകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കോലഞ്ചേരി ആശുപത്രിയിലെത്തി പരിശോധന നടത്തി. ന്യൂറോ സര്ജന്മാരായ ഡോ. ടിനുരവി എബ്രാഹം, ഡോ. ഹാരിസ്, പീഡിയട്രീക് സര്ജന്മാരായ ഡോ. സിജി, ഡോ. അക്തിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ ശുശ്രൂഷിക്കുന്നത്.
മസ്തിഷ്കമരണം സംഭവിച്ചതായി ഇന്നലെ രാവിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പീഡിയാട്രിക് ന്യൂറോ വിഭാഗങ്ങളിലെ നാലംഗ സംഘം കുട്ടിയുടെ ആരോഗ്യ നില പരിശോധിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. എന്നാല്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാറായിട്ടില്ല. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: