കൊച്ചി: എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം ഇന്നലെ വൈപ്പിന്‍, തൃപ്പൂണിത്തുറ നിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ സമ്പര്‍ക്ക- സ്വീകരണ പരിപാടികളില്‍ സജീവമായി. പ്രമുഖ വ്യക്തികളെയും വ്യക്തിപരമായി അടുപ്പമുള്ളവരെയും നേരില്‍ക്കണ്ടു.
കണ്ടുമുട്ടുന്ന ഓരോരുത്തരെയും സ്ഥാനാര്‍ഥി സ്വയം പരിചയപ്പെടുത്തുന്നു: ‘ഞാന്‍ അല്‍ഫോന്‍സ് കണ്ണന്താനം, കേന്ദ്രമന്ത്രി. എറണാകുളത്തിന്റെ സ്വന്തം കാബിനറ്റ് റാങ്കുള്ള കേന്ദ്ര മന്ത്രിയാകാന്‍ പിന്തുണയ്ക്കണം’. ആരുടെയും എന്ത് ആവശ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയും ഉടനുണ്ട്. സ്ഥാനാര്‍ത്ഥിയായി എത്താന്‍ വൈകിയതിനാല്‍ ഇപ്പോള്‍ അല്‍പ്പം തിരക്കിലാണ് താനെന്ന് വിശദീകരിക്കുന്നു, വിശദമായി കാണാന്‍ വീണ്ടും വരുമെന്ന ഉറപ്പു നല്കി ഓരോ കേന്ദ്രവും പിന്നിടുന്നു.
വൈപ്പിന്‍ മേഖലയില്‍ മുനമ്പം ഫിഷറീസ് ഹാര്‍ബറിലാണ് കണ്ണന്താനം വോട്ടുതേടി ആദ്യമെത്തിയത്. കോട്ടപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം വികാരി ഡോ ജോണ്സണ് പങ്കേത്തിനൊപ്പം പ്രാതല്‍. ധീവര സഭ കൊച്ചി താലൂക്ക് പ്രസിഡന്റ് പുഷ്കരനെ വീട്ടിലെത്തിക്കണ്ടു. സെന്റ് ആന്‍സ് കോണ്‍വെന്റും മുനമ്പം മിനി ഫിഷറീസ് ഹാര്‍ബറും സന്ദര്‍ശിച്ചശേഷം എഴുത്തുകാരന് സിപ്പി പള്ളിപ്പുറത്തിന്റെ വീട്ടിലേക്ക്. സിപ്പി മാഷും ഭാര്യ മേരി സെലിനും ചേര്‍ന്ന് കണ്ണന്താനത്തെ സ്വീകരിച്ചു. സൗഹൃദ സംഭാഷണത്തിനൊടുവില്‍ ‘അഭിവന്ദ്യനായ അല്‍ഫോണ്‍സ് കണ്ണന്താനം സാറിന് വിജയാശംസകള്‍’ എന്നെഴുതിയ കുറിപ്പ് സിപ്പി പള്ളിപ്പുറത്തിന്റെ വക സമ്മാനം.
പള്ളിപ്പുറം ജുമാ മസ്ജിദ്, ധീവര സഭയുടെ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രം എന്നിവടങ്ങളിലെത്തി. തുടര്‍ന്ന് വിഞാനവര്ദ്ധിനി സഭാ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച.കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് പള്ളിയും ഞാറയ്ക്കല്‍ എടവനക്കാട് ജുമാ മസ്ജിദും സന്ദര്‍ശിച്ചശേഷം പ്രദേശത്തെ കല്യാണവീട്ടിലേക്ക്. വധൂവരന്മാരായ തസ്നീമിനും നിഖില്‍ നജീബിനും ആശംസകള്‍ നേര്‍ന്ന സ്ഥാനാര്‍ഥി അവര്‍ക്കൊപ്പം ഫോട്ടോയ്ക്കും നിന്നു. തുടര്‍ന്ന് എസ്എന്‍ഡിപി യോഗം വൈപ്പിന്‍ യൂണിയന്റെ ശ്രീ നാരായണ ഭവനില്‍ കണ്ണന്താനത്തിന്റെ ഹ്രസ്വ പ്രഭാഷണം .പഠനകാലം, ഐഎഎസ്, സര്‍ക്കാര്‍ ഉദ്യോസ്ഥന് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലുമുള്ള സേവനങ്ങള്‍ എല്ലാം ചുരുക്കം വാക്കുകളില്‍. കണ്ണന്താനം യാത്ര തുടരുകയാണ് ജന ഹൃദയം കീഴടക്കി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: