കോട്ടയം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വ തീരുമാനം വൈകിയതില്‍ തനിക്ക് മനപ്രയാസമുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുസ്ലീം ലീഗിന്റെ ആശങ്കയെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കുന്നതായി ബന്ധപ്പെട്ട് താന്‍ സിപിഎമ്മിനെ അല്ല വിമര്‍ശിച്ചത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് പറയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
വയനാട് സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇന്നലെ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. രാഹുലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവന തിരുത്തി ഉമ്മന്‍ചാണ്ടി നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുകയായിരുന്നു താന്‍ ചെയ്തതെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം വൈകരുതെന്ന് മുസ്ലിം ലീഗ് നേരത്തെ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ അനിശ്ചിതത്വം മറ്റ് മണ്ഡലങ്ങളെയും ബാധിക്കുമെന്നും ലീഗ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: