തൃശൂര്‍: മുറിക്കയ്യന്‍ ഷര്‍ട്ടും വെള്ളമുണ്ടും, കൂപ്പുകൈ,പുഞ്ചിരിക്കുന്ന മുഖം, സാധാരണക്കാരിലൊരാളായി തുഷാര്‍ വെള്ളാപ്പള്ളി ജനഹൃദയങ്ങളിലേക്ക്. മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി രണ്ട് ദിവസം കൊണ്ട് തുഷാര്‍ വോട്ടര്‍മാരുടെ ഹൃദയം കീഴടക്കി മുന്നേറ്റം തുടരുന്നു. ഇന്നലെ രാവിലെ പാറമേക്കാവ് -തിരുവമ്പാടി ,കൂര്‍ക്കഞ്ചേരി മാഹേശര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ പ്രചാരണത്തിനിറങ്ങിയത്.
കൂര്‍ക്കഞ്ചേരിയിലെ ഇസ്മായിലിന്റെ വീട്ടിലായിരുന്നു പ്രഭാത ഭക്ഷണം. സ്ഥാനാര്‍ത്ഥി എത്തിയതറിഞ്ഞ് കാണാന്‍ നിരവധി പേരെത്തി. ബിജെപി-ബിഡിജെഎസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇസ്മായിലിന്റെ ഭാര്യ സാറാഉമ്മ എല്ലാവര്ക്കും സ്നേഹപൂര്‍വ്വം ഇഡ്ഡലിയും ചായയും വിളമ്പി. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം പ്രചാരണച്ചൂടിലേക്ക്. മുക്കാട്ടുകര ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് നാട്ടുകാരുമായി സൗഹൃദം പങ്കിട്ടു. തൃശൂര്‍ ബാര്‍ അസോസിയേഷനിലെത്തി അഭിഭാഷകരുടെ പിന്തുണ തേടി. ബിജെപി നേതാക്കളായ അഡ്വ.കെ.കെ. അനീഷ്കുമാര്‍,അഡ്വ.രവികുമാര്‍ ഉപ്പത്ത് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
തെക്കേമഠം മൂപ്പില്‍ സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയെ കണ്ട് അനുഗ്രഹം തേടി. മഠം സെക്രട്ടറി വടക്കുമ്പാട് നാരായണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സമ്പൂര്‍ണ, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് കെ.വി.സദാനന്ദന് തുടങ്ങിയവരും തുഷാറിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: