തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്കി. സര്‍ക്കാരിന്റെ പിടിപ്പുകേടുകാരണം പ്രഖ്യാപിക്കാനാകാത്ത മൊറട്ടോറിയത്തിന് മാനുഷിക പരിഗണന വച്ചാണ് അനുകൂല ശുപാര്‍ശ.
എല്ലാ വശങ്ങളും പരിശോധിച്ചും മാനുഷിക പരിഗണന കണക്കിലെടുത്തുമാണ് അനുകൂല ശുപാര്‍ശ നല്‍കിയതെന്ന് ടിക്കാറാം മീണ പറഞ്ഞു. കടക്കെണി കാരണം കര്‍ഷക ആത്മഹത്യ കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അനുവദിക്കാവുന്നതാണെന്ന ശുപാര്‍ശയോടെ ടിക്കാറാം മീണ മൊറട്ടോറിയം ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കമ്മീഷന് അനുമതി നല്കിയാല് ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്ത്തന്നെ സര്‍ക്കാരിന് ഉത്തരവിറക്കാം. കര്‍ഷകര്‍ക്ക് വ്യക്തിപരമായ സഹായം ലഭിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാനും കമ്മീഷന് അധികാരമുണ്ട്.
മൊറട്ടോറിയം അടക്കം കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് മാര്‍ച്ച് അഞ്ചിനാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍, വകുപ്പ് മന്ത്രിയുടെ അനാസ്ഥ കാരണം 48 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കേണ്ട തീരുമാനം നീണ്ടു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള തീരുമാനം നടപ്പാക്കാനാവാതെ വന്നു. സര്‍ക്കാരിന്റെ അനാസ്ഥ മറയ്ക്കാന്‍ പഴി ചീഫ് സെക്രട്ടറി ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായി. കര്‍ഷക രോഷം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: