ന്യൂദല്‍ഹി: വടക്കുന്നാഥന്റെ മണ്ണില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പോരാളിയായി സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിനെ നേരിടാന്‍ എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്കു സ്ഥാനാര്‍ഥ്വം മാറ്റിയ സാഹചര്യത്തിലാണ് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി തൃശൂരില്‍ പോരാട്ടത്തിനിറങ്ങുന്നത്.
ഇന്നലെ രാത്രി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 2016 മുതല്‍ രാജ്യസഭാംഗമായ സുരേഷ് ഗോപി കേരളമാകെ സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിറഞ്ഞു നില്ക്കുന്ന ഘട്ടത്തിലാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
സാംസ്കാരിക നഗരിയില്‍ വിജയത്തില്‍ക്കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന സന്ദേശമാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപി നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലോക്സഭാംഗങ്ങളേക്കാള് മികച്ച പ്രകടനമാണ് രാജ്യസഭാംഗം എന്ന നിലയില്‍ സുരേഷ് ഗോപി കാഴ്ചവെച്ചത്. എംപി ഫണ്ട് വിനിയോഗത്തില്‍ മാത്രമല്ല ആ മികവ്. കേരളത്തിലെവിടെയും ദുഃഖിതര്‍ക്കും നിരാശ്രയര്‍ക്കും പ്രതീക്ഷയായി ഇതിനകം സുരേഷ്ഗോപി മാറിയിട്ടുണ്ട്. വ്യക്തിപരമായും എംപി എന്ന നിലയ്ക്കും നിരവധി സേവന-ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കുന്നത്.
ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം സന്തോഷത്തോടെ സ്വീകരിക്കുന്നതായി സുരേഷ് ഗോപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: