ന്യൂദല്‍ഹി: ഗുജറാത്തിലെ പട്ടീദാര്‍ സമരത്തിന്റെ സൂത്രധാരനും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക്ക് പട്ടേലിന് സുപ്രീംകോടതിയിലും തിരിച്ചടി. കലാപക്കേസില്‍ തനിക്ക് വിധിച്ച തടവു ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹാര്‍ദിക്ക് നല്കിയ ഹര്‍ജി അടിയന്തരമായി പരിഗണക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിവച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. ജാംനഗറില്‍ ഹാര്‍ദിക്കിനെ സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസിനും ഇത് കനത്ത തിരിച്ചടിയാണ്.
പട്ടീദാര്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ബിജെപിക്കെതിരെ 2015ല്‍ ഹാര്‍ദിക്കിന്റെ നേതൃത്വത്തില്‍ സമരം നടന്നിരുന്നു. സമരത്തോടനുബന്ധിച്ച് വ്യാപകമായ കലാപമാണ് ഉണ്ടായത്. വാഹനങ്ങള്‍ കത്തിച്ചു, കടകളും പൊതുസ്ഥാപനങ്ങളും തകര്‍ത്തു. സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കലാപവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ജൂലൈയില്‍, മെഹ്സിനാ ജില്ലാക്കോടതി ഹാര്‍ദിക്കിന് രണ്ടുവര്‍ഷം തടവ് വിധിച്ചിരുന്നു. ഇത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് തല്ക്കാലം തടഞ്ഞു, എന്നാല്‍ ശിക്ഷ തടഞ്ഞില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയ ഹാര്‍ദിക്കിന് ഇതോടെ മത്സരിക്കാന്‍ വിലക്കായി. തുര്‍ടന്നാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണണിക്കമെന്ന ആവശ്യം തള്ളിയ ജസ്റ്റിസുമാരായ ശന്തനഗൗഡര്‍, നവീന്‍ സിന്‍ഹ എന്നിരുവരുള്പ്പെട്ട ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ആഗസ്തിലായിരുന്നു. അതിനാല്‍ ഇത് അടിയന്തരമായി പരിഗണിക്കേണ്ടയാവശ്യമൊന്നുമില്ല, കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജി മാറ്റിവച്ചതോടെ പട്ടേലിന് മത്സരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. നാളെ (ഏപ്രില്‍ നാല്)യാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ശിക്ഷ സ്റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യാത്തതിനാല്‍ ഹാര്‍ദിക്കിന് മത്സരിക്കാനാവില്ല.
ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവ് ലഭിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല.
ജാംനഗറില്‍ ഇനി അടിയന്തരമായി പുതിയ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാലേ കോണ്‍ഗ്രസിന് മത്സരിക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: