ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് അവരുടെ പ്രകടന പത്രിക വ്യക്തമാക്കുന്നതായി ബിജെപി ആരോപിച്ചു. തന്റെ ഭയം സത്യമായെന്നും രാജ്യത്തെ കഷണം കഷണമായി വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയതെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഐപിസി 124 എ റദ്ദാക്കാനുള്ള കോണ്‍ഗ്രസ് നീക്കം രാജ്യത്തെ അത്യന്തം അപകടകരമായ അവസ്ഥയില്‍ കൊണ്ടെത്തിക്കും. ഭീകരവാദികള്‍ക്കും ക്രൂരന്മാരായ ക്രിമിനലുകള്‍ക്കും അതിവേഗം ജാമ്യം ലഭിക്കുന്ന തരത്തിലുള്ള നിയമ ഭേദഗതി രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിന് സമാനമാണ്. അഫ്സ്പയിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള പ്രഖ്യാപനം വിഘടന വാദികള്‍ക്ക് സഹായകരമാകും. രാജ്യത്തെ വിഭജിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കശ്മീരിലെ വിഘടനവാദികളുമായി നിരുപാധിക ചര്‍ച്ചയാണ് രാഹുല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
കശ്മീരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നിലെ യഥാര്‍ഥ കാരണമായ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കിയതും ആര്‍ട്ടിക്കിള്‍ 35 എ നടപ്പാക്കിയതും കോണ്‍ഗ്രസ്സാണ്. അവരുടെ നയഫലമായി കശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെപ്പറ്റി ഒരു വരി പോലും പ്രകടന പത്രികയിലില്ല, ജയ്റ്റ്ലി കുറ്റപ്പെടുത്തി.
ഭീകരതയോട് കോണ്‍ഗ്രസ് എന്നും മൃദു സമീപനമാണ്. ടാഡയും പിന്നീട് വന്ന പോട്ടയും റദ്ദാക്കിയ കോണ്‍ഗ്രസ് വിഘടനവാദികളെയും ഭീകരരെയും സഹായിക്കുകയാണ്.
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷകരുടെ വായ്പ എഴുതി തള്ളുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തെയും ജയ്റ്റ്ലി പരിഹസിച്ചു. കര്‍ഷകര്‍ക്ക് ആറായിരം രൂപ വീതം നേരിട്ട് ലഭിക്കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ തടഞ്ഞുവെച്ച ശേഷമാണ് ഇത്തരം കപടവാഗ്ദാനങ്ങള്‍ നല്‍കുന്നത്.
വിജയിക്കില്ലെന്ന് ഉറപ്പായ തെരഞ്ഞെടുപ്പില്‍ കപട വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വീണ്ടും വഞ്ചിക്കുകയാണ് കോണ്‍ഗ്രസ്സെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: