പത്തനംതിട്ട: പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ നാളെ വീണ്ടും നാമനിർദേശ പത്രിക നൽകും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. 243 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരിക്കുന്നത്.
ശബരിമലയിലെ ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെയും മറ്റും ഉണ്ടായ സംഘർഷങ്ങളിലും നാശനഷ്ടങ്ങളിലും സുരേന്ദ്രൻ പ്രതിയാണെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ പല കേസുകളും സുരേന്ദ്രന് അറിയില്ല. എന്നാൽ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും പത്രിക നൽകാൻ സുരേന്ദ്രൻ തീരുമാനിക്കുകയായിരുന്നു.
20 കേസുകൾ ഉണ്ടെന്നായിരുന്നു ആദ്യം സുരേന്ദ്രൻ നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നത്. സർക്കാർ പ്രതികാരം തീർക്കുന്നുവെന്ന് ബിജെപി വക്താവ് എംഎസ് കുമാർ ആരോപിച്ചു . ഒരേ ദിവസം തിരുവനന്തപുരത്തും കാസർകോടും സുരേന്ദ്രനെതിരെ കേസ് ചുമത്തിയെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: