വയനാട്ടുകുലവന്‍ പ്രപിതാമഹന് എന്ന അര്‍ഥത്തിലുള്ള തൊണ്ടച്ചന് എന്നും പേരുണ്ട്. തീയ്യസമുദായത്തിന്റെ ആദിപിതാവായി സങ്കല്പിക്കപ്പെടുന്ന തെയ്യത്തെ ആദിതീയ്യന്‍ എന്നും വിളിച്ചു പോരുന്നു. കോലസ്വരൂപത്തിന്റെ (കോലത്തിരി രാജവംശം)ആരാധനാമൂര്‍ത്തികളായ മുപ്പത്തൈവരില്‍ (35 തെയ്യങ്ങള്‍) ഒന്നാണ് വയനാട്ടുകുലവന്‍. കോലത്തിരി രാജവംശത്തിന്റെ പഴയ ആസ്ഥാനമായിരുന്ന വളപട്ടണം കോട്ടയുടെ സംരക്ഷകനാണ് ഈ തെയ്യം.
ബാണാസുരന്റെ കോട്ടയ്ക്ക് കാവല്‍ നിന്ന ശ്രീപരമേശ്വരനാണ് വയനാട്ടുകുലവന്‍ എന്നാണ് സങ്കല്പം. പുരാവൃത്തമനുസരിച്ച് പരമശിവന്റെ അവതാരം തന്നെയാണ് ഈ ദൈവം.
ശിവബീജത്തില്‍ നിന്നുരുവായ തേന്മകളെന്ന വൃക്ഷത്തിന്റെ (തെങ്ങ്) മുരട്ടില്‍ നിന്നൊഴുകുന്ന മദ്യം കുടിച്ച് മദോന്മത്തനായ ശിവനെ കണ്ട പാര്‍വതി ഭയന്നു. ശിവനറിയാതെ പാര്‍വതി കാട്ടില്‍ ചെന്ന് തേന്മകള് എന്ന വൃക്ഷത്തിന്റെ മുരട്ടിലൊഴുകുന്ന മദ്യം കൈകൊണ്ടു തടവി വൃക്ഷത്തിന്റെ തലപ്പിലേക്കാക്കി. പതിവു പോലെ ശിവന് മധുപാനത്തിന് ചെന്നപ്പോള്‍ വൃക്ഷത്തിന്റെ മുരട്ടില്‍ മദ്യം ഒഴുകുന്നതു കണ്ടില്ല. പാര്‍വതിയുടെ സൂത്രമാണിതെന്നു മനസ്സിലാക്കി , ക്രോധത്തോടെ ശിവന് തന്റെ വലതു തുടയില്‍ അടിച്ചപ്പോള്‍ ‘ദിവ്യന് ‘ എന്നു പേരായ പുത്രനുണ്ടായി. വൃക്ഷത്തിലേറി മദ്യം എടുക്കാന്‍ ശിവന് ദിവ്യനോട് ആജ്ഞാപിച്ചു. പിതാവിന്റെ ആജ്ഞയനുസരിച്ച് ദിവ്യന് വൃക്ഷത്തില്‍ കയറി മദ്യമെടുത്ത് നല്കി.
പിന്നീട് മലകളില്‍ നായാടി നടന്ന ദിവ്യനോട് കദളി എന്ന മധുവനത്തില്‍ നായാടരുതെന്ന് ശിവന് കല്പ്പിച്ചു. എന്നാല്‍ ഒരിക്കല്‍ ദിവ്യന് ഓര്‍ക്കാതെ കദളി മധുവനത്തില്‍ പ്രവേശിക്കുകയും ശിവനുവേണ്ടി തയ്യാറാക്കിവച്ച നൂറ്റെട്ട് മധുകുംഭങ്ങളില് ഒന്നെടുത്ത് കുടിക്കുകയും ചെയതു. അതോടെ ദിവ്യന്റെ കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ദിവ്യന് പിതാവിന്റെ അടുക്കല്‍ ചെന്ന് മാപ്പപേക്ഷിച്ചു. പരമേശ്വരന് മകന് പൊയ്ക്കണ്ണ് നല്കി. ഒരു ചൂട്ടും കത്തിച്ച് കീഴ്ലോകത്തേക്ക് പറഞ്ഞയച്ചു. മേല്‍ലോകം നഷ്ടപ്പെട്ട ദിവ്യന് ആദ്യം എത്തിച്ചേര്‍ന്നത് വയനാട്ടിലാണ്. വയനാട്ടുകുലവനെന്ന പേരു സിദ്ധിച്ചത് അങ്ങനെയത്രേ. നരിയന്‍ കോരന് എന്ന തന്റെ അകമ്പടിയുടെ (സേവകന്) ആഗ്രഹപ്രകാരമാണ് ദൈവം മലനാട്ടില്‍(കോലത്തുനാട്ടില്‍) എത്തിയത്.
വൃദ്ധനായ ഒരു പടയാളിയെ ഓര്‍മിപ്പിക്കുന്നതാണ് വയനാട്ടുകുലവന്റെ വേഷം. അനുഷ്ഠാനത്തിന്റെ ഭാഗമായി നായാട്ടുമുണ്ട് ഈ തെയ്യത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: