ജൂണ്‍, 2017, ദല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ പത്രസമ്മേളനത്തിന് തൊട്ടുമുന്‍പ് രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ദിവസം. ആര്‍എസ്എസ്സുകാര്‍ ഓഫീസില്‍ കയറി യച്ചൂരിയെ തല്ലിയെന്നായിരുന്നു മലയാള മാധ്യമങ്ങളുടെ വാര്‍ത്തയും ചര്‍ച്ചയും. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ക്ക് ദല്‍ഹിയില്‍ നടന്ന സംഭവം ഒന്നാം പേജ് വാര്‍ത്ത പോലുമായിരുന്നില്ല. യെച്ചൂരിയുടെ ഭാര്യ സീമ ചിസ്തി അസിസ്റ്റന്റ് എഡിറ്ററായ ഇന്ത്യന്‍ എക്സ്പ്രസ് അകത്തെ പേജില്‍ രണ്ട് കോളം മാത്രമാണ് ‘ഭര്‍ത്താവിനെതിരായ അതിക്രമം’ രാജ്യത്തെ അറിയിക്കാന്‍ നീക്കിവെച്ചത്. കേരളത്തിലെയും, പിബി അംഗം ബൃന്ദാ കാരാട്ടിന്റെ സഹോദരി രാധികാ റോയിയുടെയും ഭര്‍ത്താവ് പ്രണോയ് റോയിയുടെയും ഉടമസ്ഥതയിലുള്ള എന്‍ഡിടിവിയിലെയും മാധ്യമ പ്രവര്‍ത്തകരായ മുന്‍ എസ്എഫ്ഐക്കാര്‍ക്ക് മാത്രമാണ് സിപിഎമ്മിന്റെ സഹതാപാര്‍ഹമായ സാഹചര്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത്. ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടെക്കൂട്ടാന്‍ പോലും മടിക്കുന്ന ഇടത് കക്ഷികള്‍ വലിയ സംഭവമാണെന്ന മട്ടിലാണ് ‘മാധ്യമ ഗോപാലസേനക്കാര്‍’ വാര്‍ത്ത നല്‍കുന്നത്.
ഒരു ശതമാനം കീടാണു!
ഹാര്പ്പിക്കിന്റെ പരസ്യത്തിലെ ഒരു ശതമാനം കീടാണു എന്ന വാചകം കടമെടുത്താണ് സമൂഹമാധ്യമങ്ങള്‍ സിപിഎമ്മിനെയും ഇടത് പാര്‍ട്ടികളെയും പരിഹാസരൂപേണ സൂചിപ്പിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും സീറ്റും വോട്ടും കുറയുന്നവരായി ഇടത് പാര്‍ട്ടികള്‍ മാറിയിട്ട് കാലം ഏറെയായി. 1999-ല്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുണ്ടായിരുന്ന പാര്‍ട്ടി 2014-ല്‍ മൂന്നിടത്തായി ചുരുങ്ങി. 2004-ല്‍ 43 സീറ്റുകള്‍ സിപിഎമ്മിന് ലഭിച്ചു. കഴിഞ്ഞ തവണ ഇത് ഒന്‍പതിലെത്തി. സിപിഐയുടേത് പത്തില്‍നിന്നും ഒന്നിലേക്ക് താണു. 7.07 ശതമാനം വോട്ട് രണ്ട് പാര്‍ട്ടികള്‍ക്കുമായി ലഭിച്ചത് 2014-ല്‍ 2.68 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
ഒരു കാലത്ത് രാജ്യത്തെ പ്രധാന പ്രതിപക്ഷമായിരുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍നിന്ന് ആറും ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് രണ്ടും വീതം എംപിമാരാണ് ഇപ്പോഴുള്ളത്. ബംഗാളിലും ത്രിപുരയിലും മത്സരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ഇടതുപക്ഷം. രണ്ടിടത്തു നിന്നും എംപിമാരെ പ്രതീക്ഷിക്കുന്നുമില്ല. കേരളത്തില്‍നിന്ന് എത്ര പേര് ജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ലോക്സഭയിലെ ഇടത്പക്ഷത്തിന്റെ അംഗബലം. ശബരിമലയും കൊലപാതക രാഷ്ട്രീയവും ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ നേട്ടം പോലും ലഭിക്കില്ലെന്ന ആശങ്കയിലാണ് നേതാക്കള്‍. കേരളത്തിലെ ദേശീയ പാര്‍ട്ടിയായി ഈ തെരഞ്ഞെടുപ്പോടെ സിപിഎം മാറുമെന്ന തിരിച്ചറിവിലാണ് നേതൃത്വവും.
ആര്‍ക്കും വേണ്ട
മൂന്നരപ്പതിറ്റാണ്ട് ഭരിച്ച ബംഗാളില്‍ സഖ്യത്തിനായി ആഴ്ചകളോളമാണ് കോണ്‍ഗ്രസ്സിന്റെ പിന്നാലെ സിപിഎം അലഞ്ഞത്. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കില്ലെന്ന് യെച്ചൂരി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെ സഖ്യനീക്കം പൊളിഞ്ഞു. നിലവിലത്തെ രണ്ട് അംഗങ്ങളെ നിലനിര്‍ത്താനുള്ള അവസാന ശ്രമമായിരുന്നു സിപിഎമ്മിന്റേത്.
മമതയും ബിജെപിയും ഒഴികെ ആരുമായും കൂട്ടുചേരാന്‍ ഇടത് പാര്‍ട്ടികള്‍ ഒരുക്കമായിരുന്നു. അഴിമതിക്കാരനായ ലാലുവും മതതീവ്രവാദിയായ ഒവൈസിയും മുന്‍പ് ബിജെപിക്കൊപ്പമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളും ആദര്‍ശം പ്രസംഗിക്കുന്ന ഇടത്പക്ഷത്തിന് ഇപ്പോള്‍ തൊട്ടുകൂടാത്തവരല്ല. എന്നാല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിലൊഴികെ മറ്റൊരിടത്തും ഇടതിന് പ്രാതിനിധ്യം ലഭിച്ചില്ല. തമിഴ്നാട്ടില്‍ സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. ബിഹാറില്‍ കനയ്യ കുമാറിന് പോലും സീറ്റ് നല്കാന് ആര്‍ജെഡി തയാറായില്ല. ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിലും കോണ്‍ഗ്രസ്സിനൊപ്പവും ചേരാന്‍ ശ്രമിച്ചെങ്കിലും അവര്‍ നിഷ്കരുണം തള്ളി. ആന്ധ്രയിലും തെലങ്കാനയിലും ചെറിയ പാര്‍ട്ടികളും സംഘടനകളുമായും ചേര്‍ന്ന് സ്വന്തമായി സഖ്യമുണ്ടാക്കി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുണ്ടാക്കിയ സഖ്യം പരാജയമാണെന്ന് പാര്‍ട്ടി വിലയിരുത്തിയതിന് പിന്നാലെയാണിത്.
സ്വന്തം പാര്‍ട്ടി ജയിക്കണം എന്നതല്ല, ബിജെപി പരാജയപ്പെടണമെന്ന നിഷേധ രാഷ്ട്രീയമാണ് ഇടത് പാര്‍ട്ടികളുടേത്. ഏതാനും ദിവസം മുന്‍പ് വരെ രാഹുല്‍ ഗാന്ധിയായിരുന്നു അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. ഇപ്പോള്‍ വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാനും തൊട്ടടുത്ത തമിഴ്നാട്ടില്‍ രാഹുലിനെ ജയിപ്പിക്കാനും വോട്ടു ചെയ്യേണ്ട ദയനീയാവസ്ഥയിലാണ് അവര്‍. വര്‍ഷങ്ങളായി ദേശീയ നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ അവസരം ലഭിക്കാറില്ല. ഇത്തവണയും പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ‘ബൂര്‍ഷ്വാ പാര്‍ട്ടികള്‍’ക്കാകും വോട്ട് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: