തിരുവനന്തപുരം: ‘കര്‍ക്കശ വെജിറ്റേറിയനായ തനിക്ക് മീന്‍ മണം ഓക്കാനമുണ്ടാക്കുന്നു’ എന്നു പറഞ്ഞ് വിവാദത്തില്‍ പെട്ട ശശി തരൂര്‍ സ്ത്രീകളെക്കുറിച്ച് പണ്ടെഴുതിയതും വിവാദമാകുന്നു.’ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ നോവല്‍’ എന്ന തരൂരിന്റെ ഇംഗ്ലീഷ് പുസ്തകത്തില്‍ നായര്‍ സ്ത്രീകളെക്കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശനമാണ് പ്രശ്നമായിരിക്കുന്നത്.എണ്‍പത്തി അഞ്ചാം പേജില്‍ ഹിന്ദുക്കളുടെ സദാചാര ബോധത്തെ പൊതുവിലും, നായര്‍ സമുദായാംഗങ്ങളെക്കുറിച്ച് പ്രത്യേകിച്ചും അത്യന്തം നിന്ദ്യമായിട്ടാണ് ശശിതരൂര്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇതൊക്കെ ബി ജെ പി അനുഭാവികള്‍ പ്രചരിപ്പിക്കുന്ന നുണയും അപവാദവും മാത്രമാണ് എന്ന് ശശിതരൂര്‍ ട്വിറ്ററിലൂടെ വാദിച്ചു നോക്കിയെങ്കിലും ധാരാളം പേര് പുസ്തകം കണ്ടെത്തി പേജ് നമ്പര്‍ സഹിതം അതിലെ ഉള്ളടക്കം സാമൂഹ്യമാദ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തുടര്‍ന്ന് അഭ്യസ്തവിദ്യരായ നിരവധി സ്ത്രീകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കാന്‍ മുന്നോട്ടു വന്നു.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിലെ വരികള്‍ ഇങ്ങനെയാണ്. ‘നിങ്ങള്‍ക്കറിയുമോ, നമ്മുടെ ശാസ്ത്രങ്ങള്‍ വായിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും… സദാചാര വിരുദ്ധമായി പരിഗണിക്കപ്പെടാതെ തന്നെ ഭാരതീയ സ്ത്രീകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള പുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു. അതിനായി നിയമങ്ങള്‍ പോലും നിലവില്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ അവരുടെ പ്രത്യുല്‍പ്പാദന കാലത്ത് ഭര്ത്താക്കന്മാരുടെ ഒപ്പം മാത്രമേ ശയിക്കാവൂ എന്നതൊഴിച്ചാല്‍ ബാക്കി സമയങ്ങളില്‍ അവര്‍ക്ക് ഇഷ്ടമുള്ള പുരുഷനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു. തന്റെ ഭാര്യയുടെ പുരയ്ക്ക് പുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് കാണാത്തപ്പോഴാണ് തങ്ങളെ സ്വീകരിക്കാന്‍ ഭാര്യമാര്‍ തയ്യാറാണെന്ന് കേരളത്തിലെ നായര്‍ പുരുഷന്മാര് തിരിച്ചറിഞ്ഞിരുന്നത്. ഇന്ന് നമ്മള് നമ്മുടേത് എന്ന് കരുതുന്ന സദാചാര സങ്കല്‍പ്പം ഹിന്ദു അല്ല. അത് ശരിക്കും മുസ്ലീം അധിനിവേശത്തില്‍ നിന്നും, വിക്ടോറിയന്‍ മൂല്യങ്ങളില്‍ നിന്നും ഉണ്ടായി വന്നതാണ്’
ഈ വരികളിലൂടെ ശശിതരൂര്‍ എന്ത് സന്ദേശമാണ് ലോകത്തിന് കൊടുക്കുന്നത് എന്നാണ് എതിര്‍പ്പുമായി വന്നവര്‍ ചേദിക്കുന്നത്. നായര്‍ സമുദായത്തെ ഒന്നടങ്കം അവഹേളിക്കുകയാണ് തരൂര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ വെറും ഉപഭോഗ വസ്തുക്കളായി കാണുന്ന മനസ്സിനു മാത്രമേ ഇങ്ങനെയുള്ള വരികള്‍ എഴുതാന്‍ കഴിയൂ. ആത്മാഭിമാനമുള്ള ഏത് സ്ത്രീക്കാണ് ഇത്രയും സ്ത്രീവിരുദ്ധമായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന ഒരാളെ തങ്ങളുടെ പ്രതിനിധിയായി തെരെഞ്ഞെടുക്കാന്‍ കഴിയുക? ‘തന്റെ കുടുംബത്തിലോ ബന്ധുക്കളിലോ പരിചയമുള്ള മറ്റു കുടുംബങ്ങളിലോ ഇത്തരമൊന്ന് കേട്ടിട്ടു പോലുമില്ല. തരൂര്‍ സ്വന്തം കുടുംബത്തില്‍ സംഭവിച്ച കാര്യമാണ് പറയുന്നതെങ്കില്‍ അത് ഒരു സമുദായത്തിന്റെ മുഴുവന്‍ തലയില്‍ വച്ചു കെട്ടുന്നതെന്തിന് ?’ വീഡിയോയിലൂടെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ദുബായില്‍ സ്ഥിര താമസക്കാരിയായ പ്രവാസി മലയാളി യുവതി ഫേസ് ബുക്കില്‍ എഴുതി. ശശി തരൂര്‍ പരസ്യമായി മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
തൊലി വെളുത്ത വിദേശ യജമാനന്മാരുടെ പ്രീതി പിടിച്ചു പറ്റാന്‍ സ്വന്തം രാജ്യത്തേയും പാരമ്പര്യത്തേയും നിന്ദിച്ചിരുന്ന പഴയ ബ്രിട്ടീഷ് ശിപായിമാരുടെ അതേ പ്രവൃത്തിയാണ് തരൂര്‍ ചെയ്തതെന്ന് ചിലര്‍ രോഷം കൊള്ളുന്നു. കോടീശ്വരനായ തരൂര്‍ തന്റെ സമ്പാദ്യത്തിന്റെ ഉറവിടങ്ങളില്‍ ഒന്ന് എഴുതിയ പുസ്തകങ്ങള്‍ വിറ്റു കിട്ടിയ റോയല്‍റ്റിയാണ് എന്ന് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ‘സ്വന്തം നാടിനേയും നാട്ടുകാരേയും കുറിച്ച് ഇത്തരം അവഹേളനപരമായ കഥകള്‍ എഴുതിപ്പിടിപ്പിച്ച് പണം സമ്പാദിക്കുന്നത് എത്ര ലജ്ജാകരമാണ്’. സോഷ്യല്‍ മീഡിയയില്‍ മറ്റൊരാള്‍ പൊട്ടിത്തെറിച്ചു.
ഇതിനു മുമ്പ് മീശ എന്ന നോവലിലൂടെ മറ്റൊരു എഴുത്തുകാരന് ക്ഷേത്രവിശ്വാസികളായ മുഴുവന്‍ സ്ത്രീകളേയും ഏറ്റവും നിന്ദ്യമായി ചിത്രീകരിച്ച സംഭവത്തോട് ചിലര്‍ ഇതിനെ താരതമ്യം ചെയ്യുന്നു. നോവല്‍ നിരോധിച്ചാല്‍ തന്റെ മകന് അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണ് എന്ന് വെല്ലുവിളിച്ചു കൊണ്ട് അന്ന് ഒരു സമുന്നതനായ കോണ്‍ഗ്രസ്സ് നേതാവ് മുന്നോട്ടു വന്നത് അവര്‍ എടുത്തു പറയുന്നു. കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ശക്തമായ ഹിന്ദു വിരോധത്തിന് ഉദാഹരണങ്ങളാണ് ഇതെല്ലാം എന്നവര്‍ വിമര്‍ശിക്കുന്നു. ശശി വെറുമൊരു പൈങ്കിളി സാഹിത്യകാരന് അല്ലെന്നും, അദ്ദേഹം വിദേശത്ത് ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥനായിരുന്നു എന്നകാര്യം ഓര്‍ക്കണമായിരുന്നു എന്നും മറ്റൊരാള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: