തിരുവനന്തപുരം: ഭാരതത്തെ വിഭജിച്ചും ഭാരതീയര്ക്കിടയില് വിഭാഗീയത വളര്‍ത്തിയും രാഷ്ട്രീയ ലാഭം നേടാമെന്ന വ്യാമോഹത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള. പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കേ ഇന്ത്യയെ അവഗണിക്കുന്നുവെന്ന രാഹുലിന്റെ പ്രസ്താവന ബ്രിട്ടീഷുകാരുടെ പഴയ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയത്തിന്റെ ആവര്‍ത്തനമാണ്.
അധികാരത്തിനു വേണ്ടി രാഷ്ട്രത്തെ വിഭജിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. പരാജയഭീതികാരണം അമേഠിയില്‍ നിന്ന് പലായനം ചെയ്ത് വയനാട് ചുരം കയറി അഭയം തേടാന്‍ നിര്‍ബന്ധിതനായ രാഹുല്‍ ദക്ഷിണേന്ത്യക്കാരുടെ വികാരങ്ങള്‍ ഇളക്കി വിടാനുള്ള ഹീന ശ്രമത്തിലാണ്. ഇത് ദേശീയ താല്പര്യങ്ങള്ക്കും രാജ്യത്തിന്റെ അഖണ്ഡതക്കും എതിരാണ്.
ഇത്തരം അപക്വവും അപകടകരവുമായ ജല്പ്പനങ്ങള് ഒഴിവാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെങ്കിലും രാഹുലിനെ ഉപദേശിക്കണം. അരനൂറ്റാണ്ടിലേറെ ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ കക്ഷിയില്‍ നിന്നും വോട്ടിനായി ഇത്തരത്തിലുള്ള സമീപനം ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. രാഹുല്‍ ദേശവിരുദ്ധ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: