ന്യൂദല്‍ഹി : ശ്രീശാന്തിന്റെ കോഴ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന് മൂന്ന് മാസത്തിനുള്ളില്‍ പുനഃപരിശോധിച്ച് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ചുരുങ്ങിയ കാലാവധിക്കുള്ളില്‍ വിലക്കിനെപ്പറ്റി കൂടുതല്‍ പഠിക്കാനും പകരം ശിക്ഷാവിധി നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ബിസിസിഐ ഓംബുഡ്സ്മാനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ജസ്റ്റിസ് ഡി.കെ. ജെയിനാണ് ബിസിസിഐ ഓംബുഡ്സ്മാന്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.
ശ്രീശാന്തിന്റെ കേസ് കൈകാര്യം ചെയ്ത് കൊണ്ടിരുന്ന ബിസിസിഐ അച്ചടക്ക കമ്മറ്റി ഇപ്പോള്‍ നിലവിലില്ല. അതിനാല്‍ വിധി പുനഃപരിശോധിക്കുന്നതിന് സമയം വേണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്, കെ. എം. ജോസഫ് എന്നിവരങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: