കൊച്ചി: സമയനിഷ്ഠയില്‍ അണുവിട വിട്ടുവീഴ്ച്ചക്ക് തയ്യാറില്ലാത്ത എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം കൃത്യം 8.15നു മുന്‍നിശ്ചയ പ്രകാരം എരൂരില്‍ പൊതുസമ്പര്ക്കത്തിലൂന്നിയ പ്രചാരണത്തിനെത്തി.
തുടക്കം ബാലഭദ്ര ക്ഷേത്രത്തില്‍. സമുദായ നേതാക്കളെയും പ്രമുഖ വ്യക്തികളെയും കാണാനും പൊതുസ്ഥാപനങ്ങളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും കഴിയുന്നത്ര വീടുകളും സന്ദര്‍ശിക്കാന്‍ ലക്ഷ്യമിട്ടുള്ള പൊതുസമ്പര്‍ക്ക പരിപാടി സമയ കൃത്യത പാലിച്ചു പൂര്‍ത്തിയാക്കി. റോഡരുകില്‍ ലോട്ടറിവില്പന നടത്തുന്ന ശാന്തയുടെ അടുത്തെത്തി കുശലാന്വേഷണം.
അപ്പോഴേക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയെത്തി. വേളാര്‍ സമുദായത്തിന്റെ കളിമണ്‍ വ്യവസായ സഹകരണ സംഘവും അംഗന്‍വാടിയും സന്ദര്‍ശിച്ചു. കഴിഞ്ഞവര്‍ഷം കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിലെ വാതകച്ചോര്ച്ചയെത്തുടര്ന്നുള്ള പൊട്ടിത്തെറിയില്‍ മരിച്ച കണ്ണന്റെ വീട്ടിലെത്തി. കെട്ടിപ്പിടിച്ചു കരഞ്ഞ, കണ്ണന്റെ അമ്മ തങ്കമ്മയെ സ്ഥാനാര്‍ഥി സമാശ്വസിപ്പിച്ചു. ‘മറക്കില്ല,എന്നുമോര്ക്കു’മെന്ന് അനുഗ്രഹം തേടിയ കണ്ണന്താനത്തോട് കണ്ണന്റെ അച്ഛന് വേലു.
പാമ്പാടിത്താഴം പുനരധിവാസ കോളനി സന്ദര്‍ശിച്ച ശേഷം സമീപത്തെ പകല്വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥിയെ സിസ്റ്റര്‍ ഫൗസിയയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അന്തേവാസി ശാരദാദേവി ഷാളണിയിച്ചു. എസ്ഡികെവൈ കിന്‍ഡര്‍ഗാര്‍ട്ടനില്‍ അധ്യാപകരെയും കുഞ്ഞുങ്ങളെയും കണ്ടു.
കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ ലാളിച്ച ശേഷം കുഞ്ഞുങ്ങള്‍ക്കൊപ്പം നിലത്തിരുന്നു ഫോട്ടോസെഷന്. ഗുരുകുലം സ്കൂളില്‍ അധ്യാപകരെ പരിചയപ്പെട്ട ശേഷം ‘നമുക്കൊരു സ്മാര്‍ട്ട് മന്ത്രി വേണ്ടേ’യെന്ന് സ്ഥാനാര്‍ഥി. വേണമെന്ന് അധ്യാപകര്‍.
തുടര്‍ന്ന എരൂര്‍ സൗത്ത് ശ്രീ അയ്യന്‍കാളി സ്മാരക മന്ദിരം സന്ദര്‍ശിച്ച ശേഷം തൃപ്പൂണിത്തുറ എന്‍എസ്എസ് കോളേജിലേക്ക്. അധ്യാപകരും വിദ്യാര്‍ത്ഥികളുമായി കുശലം പറച്ചില്. ലോട്ടസ് ഗാര്‍ഡനിലെ വസതിയിലെത്തി കൊച്ചി രാജവംശത്തിലെ ഇപ്പോഴത്തെ അവകാശി ഹൈമവതി തമ്പുരാട്ടിയും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച.
അല്പനേരം അവിടെ ചെലവഴിച്ചശേഷം ശ്രീപൂര്ണ്ണത്രയീശന് ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി. ഊട്ടുപുരയിലെത്തി സ്നേഹാന്വേഷണം നടത്തി. ജനപിന്തുണയുറപ്പിച്ച് കണ്ണന്താനം എറണാകുളത്ത് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: