ഡെറാഡൂണ്‍: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കസില്‍ കോണ്‍ഗ്രസിന്റെ പങ്ക് തെളിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലിക്കോപ്റ്റര്‍ അഴിമതിയില്‍ ഉള്പ്പെട്ടവരാരൊക്കെയാണെന്ന് ഇപ്പോള്‍ വ്യക്തമായി. ഡെറാഡൂണിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് നരേന്ദ്രമോദി അഗസ്റ്റവെസ്റ്റ്ലന്ഡ് കേസില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതിയില്‍ അറസ്റ്റിലായ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിയിലെ എപി എന്ന പരാമര്‍ശം കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെയും എഫ്എഎം എന്നത് ഗാന്ധി കുടുംബത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ അഴിമതിയില്‍ കോണ്‍ഗ്രസിന്റെ പങ്ക് തെളിഞ്ഞെന്ന് നരേന്ദ്രമോദി പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും ഗാന്ധി കുടുംബത്തിലെ ഒരു അംഗത്തിനും പങ്കുണ്ടെന്ന് കാണിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഇത് വലിയ രാഷ്ട്രീയ ആയുധമാക്കുമെന്നതിന്റെ സൂചനയാണ് നരേന്ദ്രമോദിയുടെ ഇന്നത്തെ പരാമര്‍ശം.
എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹീനമായ നാടകമാണിതെന്നും കുറ്റപത്രത്തിലെ പരാമശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അഹമ്മദ് പട്ടേല്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയഭീതി കാരണം ബിജെപി എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
അതേസമയം അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാരോപിച്ച് ക്രിസ്റ്റ്യന്‍ മിഷേല്‍ കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ തനിക്ക് ലഭിക്കുന്നതിന് മുന്‍പേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ദില്ലി പാട്യാല കോടതിയിലാണ് ക്രിസ്ത്യന്‍ മിഷേല്‍ പരാതി നല്‍കിയത്. മിഷേലിന്റെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് പാട്യാല കോടതി എന്‍ഫോഴ്സ്മെന്റിന് നോട്ടീസ് അയച്ചു.
കുറ്റപത്രം ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് പാട്യാല കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടിസ് അയച്ചിരിക്കുന്നത്. വിഷയത്തില്‍ ശനിയാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: