ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സ്, കിങ്സ് ഇലവന് പഞ്ചാബിനെ നേരിടും. ചെന്നൈയുടെ സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് മത്സരം. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഹൈദരാബാദില്‍ രാത്രി എട്ടിന് കളി തുടങ്ങും.
സീസണില്‍ മികച്ച പ്രകടനം നടത്തിവരുന്ന രണ്ട് ടീമുകളുടെ പോരാട്ടമാകും ആദ്യത്തേത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും വിജയം നേടിയാണ് ഇരുടീമുകളും എത്തുന്നത്. ഇന്ന് ജയിക്കുന്നവര്‍ക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.
സീസണില്‍ തോല്‍വി അറിയാതെ മുന്നേറിയ ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് തോറ്റിരുന്നു. മുംബൈയോടേറ്റ തോല്‍വിക്ക് സ്വന്തം മണ്ണില്‍ ഇന്ന് ജയിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാകും ചെന്നൈയുടെ ലക്ഷ്യം. ഓപ്പണര്‍മാരായ വാട്സണ്, റായ്ഡു എന്നിവര്‍ താളം കണ്ടെത്താത്തതാണ് ചെന്നൈയുടെ പ്രധാന പ്രശ്നം. ഓപ്പണിങ്ങ് സഖ്യത്തില്‍ മാറ്റം വരുത്താനും ഇത്തവണ ചെന്നൈ മുതിര്‍ന്നേക്കും. ഓള് റൗണ്ടര്‍മാരായ ജഡേജ, ജാദവ്, ബ്രാവോ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. മധ്യനിരയില്‍ മുതിര്‍ന്ന താരങ്ങളായ സുരേഷ് റെയ്ന, എം.എസ്. ധോണി എന്നിവര്‍ വലിയ സ്കോര്‍ കണ്ടെത്തേണ്ടതുണ്ട്. ഹര്ഭജന്-താഹിര്‍-ജഡേജ സ്പിന്‍ ത്രയത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. സീസണില്‍ ചെന്നൈയുടെ മൂന്നാം ഹോം മത്സരമാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ചെന്നൈ വിജയിച്ചിരുന്നു. ബെംഗളൂരുവിനെ എഴുപത് റണ്‍സിനും രാജസ്ഥാനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചു.
മറുവശത്ത് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ഇന്നത്തെ മത്സരത്തിലും കളിച്ചേക്കില്ല. കെ.എല്‍. രാഹുലിനൊപ്പം മായങ്ക് അഗര്‍വാള്‍ ഓപ്പണറായി ഇറങ്ങിയേക്കും. മധ്യനിരയില്‍ സര്‍ഫ്രാസ് ഖാന്, ഡേവിഡ് മില്ലര്‍, മന്ദീപ് സിങ്ങ് എന്നിവര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് വീശുന്നുണ്ട്. മുഹമ്മദ് ഷാമി നയിക്കുന്ന പേസ് നിര മികച്ച പ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേടിയ സാം കറന്, മുജീബ് റഹ്മാന്, നായകന് അശ്വിന് എന്നിവരുടെ ബൗളിങ്ങാണ് പഞ്ചാബിന്റെ കരുത്ത്. ഇതിനുമുമ്പ് ഇരുവരും പത്തൊമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ പതിനൊന്നിലും വിജയം ചെന്നൈക്കൊപ്പം നിന്നു.
സീസണില്‍ മികച്ച പ്രകടനം നടത്തിവരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നത്തെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. നാല് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റ് നേടിയ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. നാല് കളിയില്‍നിന്ന് രണ്ട് വീതം വിജയവും തോല്‍വിയും വഴങ്ങിയ മുംബൈ ആറാം സ്ഥാനത്തും.
ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍സ്റ്റോ ഓപ്പണിങ്ങ് സഖ്യമാണ് ഹൈദരാബാദിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തിലൊഴികെ ആദ്യ മൂന്ന് കളികളിലും വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. ഓള് റൗണ്ടര്‍ വിജയ് ശങ്കറുടെ ഫോമും ഹൈദരാബാദിന് നിര്‍ണായകമാകും. പരിക്ക് മൂലം പുറത്തിരിക്കുന്ന നായകന് കെയ്ന്‍ വില്യംസണ് ഇന്നും ഇറങ്ങാന്‍ സാധ്യതയില്ല. മനീഷ് പാണ്ഡെ, ദീപക് ഹൂഡ, യൂസഫ് പഠാന് എന്നിവരടങ്ങുന്ന മധ്യനിര ഇതുവരെ ലീഗില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല. ബൗളിങ്ങില്‍ നായകന് ഭുവനേശ്വര്‍ കുമാര്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അഫ്ഗാന് സ്പിന്നര്‍മാരായ റഷീദ് ഖാന്, മുഹമ്മദ് നബി എന്നിവര്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ്. നായകന് രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഫോമാകും മുംബൈയുടെ വിധി നിര്‍ണയിക്കുക. ചെന്നൈക്കെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 59 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിരുന്നു. മധ്യനിരയില്‍ യുവരാജ് സിങ്ങ് സ്ഥിരതയോടെ ബാറ്റ് ചെയ്യേണ്ടതുണ്ട്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ഫോം മുംബൈക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ശ്രീലങ്കന്‍ താരം ലസിത് മലിങ്കയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാകും ബൗളിങ്ങ് നയിക്കുക. മലിങ്കയ്ക്ക് പകരക്കാരനായി ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്ലിനാഗന്‍ ടീമിലെത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: