കൊച്ചി: രണ്ടുറൗണ്ട് പൊതു സമ്പര്‍ക്ക പര്യടനവും നിയോജക മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കിയ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരസ്യ പ്രചാരണം ഇന്നു മുതല്‍.
രാവിലെ എട്ടിന് മാല്യങ്കരയില്‍ നിന്ന് തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥി പറവൂരിലെ 23 കേന്ദ്രങ്ങളിലെത്തി ജനങ്ങളെ കാണും. 21 വരെ തുടരുന്ന പരസ്യ പ്രചാരണത്തിനിടയ്ക്ക് പ്രൊഫഷണലുകളുമായും മറ്റു ഗ്രൂപ്പുകളുമായുള്ള സംവാദങ്ങള്‍ തുടരുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അറിയിച്ചു. കൊച്ചിക്ക് ഒരു മന്ത്രിയെക്കിട്ടിയാല് പുരോഗമനപരമായ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മികവ് കണക്കിലെടുത്ത് വോട്ടുചെയ്യണമെന്നും ഇന്നലെ കുറുങ്ങട്ട ദ്വീപിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ വീട് സന്ദര്‍ശിച്ചു.
വടുതല ഡോണ്‍ ബോസ്കോ യൂത്ത് സെന്റര്‍, എസ്എന്‍ഡിപി യോഗം ശാഖ, ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, പച്ചാളം ലൂര്‍ദ്ദ് ആശുപത്രി, കച്ചേരിപ്പടി വിമലാലയം, ഹൗസ് ഓഫ് പ്രൊവിഡന്‍സ്, കലൂരിലെ വിവിധ കോളനികള്‍ എന്നിവടങ്ങളിലെത്തി കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ചു. ജില്ലാകോടതി പരിസരത്ത് അഭിഭാഷകരുടെ സ്വീകരണത്തില്‍ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ പ്രചാരണത്തിന് നേതൃത്വം നല്കി. സപ്താഹം നടക്കുന്ന മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെത്തി അന്നദാനത്തിന് അരി സമര്‍പ്പിച്ചു.
തൃപ്പൂണിത്തുറ പുതിയകാവ് ആയുര്‍വ്വേദ കോളേജിലെത്തി ഡോക്ടര്‍മാരെയും ജീവനക്കാരെയും രോഗികളെയും കണ്ടു. തുടര്‍ന്ന് കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ അനുഗ്രഹം തേടി. തുടര്‍ന്ന് ബാവയുമായി ചര്‍ച്ചയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: