ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ആയുധ ഇടനിലക്കാരന് ക്രിസ്റ്റിയന്‍ മിഷേല്‍ മെയ് 9ന് നേരിട്ട് ഹാജരാവണമെന്ന് ദല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
മിഷേലിന്റെ മൊഴികളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഭയപ്പാടോടെയാണ് കാണുന്നത്. വിദേശത്തുനിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ച മിഷേല്‍ തീഹാര്‍ ജയിലിലാണുള്ളത്.
മിഷേലിന് അന്നേ ദിവസം കുറ്റപത്രം നല്‍കും. അനുബന്ധ കുറ്റപത്രത്തിനെതിരായ മിഷേലിന്റെ ഹര്‍ജി പരിഗണനാര്ഹമല്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് നിലപാട്. വ്യക്തമായ നിരവധി തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്. മുദ്രവെച്ച കവറില്‍ തെളിവുകളുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്. 1986 മുതല്‍ സോണിയാഗാന്ധിയുമായി തനിക്ക് ബന്ധമുണ്ടെന്ന് മിഷേല്‍ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.
അഗസ്ത ഇടപാടില്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, യുപിഎ സര്‍ക്കാരിലെ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെല്ലാം കോഴപ്പണം കിട്ടിയിട്ടുണ്ടെന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഫയല്‍ ചെയ്ത കേസിലെ കുറ്റപത്രത്തില്‍ പറയുന്നത്. മുപ്പതു മില്യണ്‍ യൂറോയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റുമായി കൈമാറിയത്.
അഹമ്മദ് പട്ടേല്‍, രാഹുല്‍ഗാന്ധി തുടങ്ങിയവരുടെ പങ്ക് കേസിലെ മറ്റൊരു പ്രതിയായ രാജീവ് സക്സേന വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: