ന്യൂദല്‍ഹി : മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഞായറാഴ്ച പുലര്‍ച്ച മൂന്നു മണിയോടെയാണ് കാക്കറുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്നും ഒമ്പത് കോടിയോളം രൂപ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
പ്രവീണ്‍ കാക്കറുടെ വീട്, വിജയ് നഗറിലുള്ള ഓഫീസ് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട ആറോളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് തെരച്ചിലെന്നാണ് വിശദീകരണം.
അതേസമയം പ്രവീണ്‍ കക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്ബ് തന്നെ കമല്‍ നാഥ് ജീവനക്കാരുടെ പട്ടികയില്‍ നിന്ന് നീക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ശനിയാഴ്ച രാത്രിയിലും, ഞായറാഴ്ചയുമായി മധ്യപ്രദേശ്, ഗോവ, ദല്‍ഹി എന്നിവിടങ്ങളിലായി 50 ഓളം കേന്ദ്രങ്ങളില്‍ തെരച്ചില്‍ നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് കള്ളപ്പണം ഒഴുകാനുള്ള സാധ്യത കണക്കിലെടുത്താണ് കര്‍ശ്ശന പരിശോധന നടത്തിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: