പാലക്കാട്: സിഡിപിക്യു കാനഡ സര്‍ക്കാരിന്റെ സ്ഥാപനമാണെന്ന മന്ത്രി തോമസ് ഐസക്കിന്റെ വാദം അസംബന്ധമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. എസ്എന്‍സി ലാവലിനിന്റെ ഇരുപത് ശതമാനം ഓഹരികളും കൈയാളുന്നത് സിഡിപിക്യു ആണെന്ന ആരോപണം നിഷേധിക്കാന്‍ മന്ത്രി തയാാറാണോയെന്നും അദ്ദേഹം ചോദിച്ചു.
ഇതിന് മുമ്പ് മസാലബോണ്ടുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതൊക്കെ? എത്ര രൂപ പലിശ നിരക്കില്‍ എത്ര കാലത്തേക്കാണ് വാങ്ങിയിട്ടുള്ളതെന്നും മന്ത്രി വെളിപ്പെടുത്തണം. ഇനി എസ്എന്‍സി ലാവലിന്‍ കാനഡ സര്‍ക്കാരിന്റെ ഇരുപത് ശതമാനം പങ്കാളിത്തമുള്ള കമ്പിനിയാണെങ്കില് മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കാനുള്ള 98 കോടിക്ക് കാനഡ സര്‍ക്കാര്‍ ഗാരന്റി തരേണ്ടതാണ്.
തിരിച്ചടവിന് സംസ്ഥാനത്തെ വാഹന, ഇന്ധന നികുതിയെ ആശ്രയിക്കുന്നത് ഉചിതമായ നടപടിയല്ല.വര്‍ഷം 25 -30 ശതമാനം സാമ്പത്തികവരവ് നല്കുന്ന ഏത് പദ്ധതിയിലേക്കാണ് പണം നിക്ഷേപിക്കുന്നതെന്ന് വ്യക്തമാക്കണം. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്നവകാശപ്പെടുന്ന സിപിഎം കാനഡയിലെ തൊഴിലാളികളുടെ പെന്ഷന് വിഹിതം വിദേശ ഓഹരി കമ്പോളത്തില്‍ നിന്നു നിക്ഷേപമായി സ്വീകരിക്കുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും യോജിച്ചതാണെയെന്നും അദ്ദേഹം ചോദിച്ചു. എസ്എന്‍സി ലാവലിന്‍ പ്രതിനിധികളുമായി ഇടതു മുന്നണി സര്‍ക്കാര്‍ നടത്തിയ രഹസ്യ ചര്‍ച്ചകളുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ കടം തിരിച്ചടയ്ക്കാന്‍ പെട്രോള്‍-ഡീസല്‍ സെസും വാഹന നികുതിയും മറ്റും വിനിയോഗിക്കുമെന്ന് പറയുന്നത് കേരളത്തെ കടക്കെണിയിലേക്കും വികസന മുരടിപ്പിലേക്കുമേ നയിക്കൂ. വിത്തെടുത്ത് ഉണ്ണുന്നതിനു തുല്യമാണ് നടപടി.
കമ്യൂണിസ്റ്റ് സര്‍ക്കാരിനും നേതാക്കള്‍ക്കും എങ്ങനെയാണ് ജീവനക്കാരുടെ പെന്ഷന് ഫണ്ട് തുക ഇത്തരം നിക്ഷേപങ്ങളില്‍ വിനിയോഗിക്കുന്നതിനെ ന്യായീകരിക്കാനും അതിനെ പ്രോത്സാഹിക്കാനും കഴിയുകയെന്ന് വിശദീകരിക്കണമെന്ന് സന്ദീപ് പറഞ്ഞു. തൊഴിലാളികളുടെ പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടും നിക്ഷേപങ്ങള്ക്കുപയോഗിക്കുന്നത് തടഞ്ഞ നപടികള്‍ തെറ്റാണെന്ന് സമ്മതിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: