ന്യൂദൽഹി: ഇന്ത്യയുടെ അഭിമാനനേട്ടമായ ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പരീക്ഷണം മിഷന് ശക്തിയുടെ വിഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഉപഗ്രഹത്തെ 3 മിനിറ്റിനുള്ളില്‍ ബഹിരാകാശത്തു വച്ച് മിസൈല്‍ തകര്‍ത്തു. ഭൗമോപരിതലത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു പരീക്ഷണം
ബഹിരാകാശത്തുള്ള ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുക എന്ന ലക്ഷ്യമാണ് മിഷന് ശക്തിയിലൂടെ ഇന്ത്യ വിജയകരമായി കൈവരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 27ന് നടത്തിയ ദൗത്യത്തിന്റെ വിശദമായ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഡിആര്‍ഡിഒ നിര്‍മിച്ച ബാലിസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഒഡീഷയിലെ എ.പി.ജെ.അബ്ദുള്‍ കലാം ദ്വീപില്‍ സജ്ജമാക്കിയ വിക്ഷേപണത്തറയില്‍ നിന്നാണു കുതിച്ചുയര്‍ന്നത്.
കൈനറ്റിക് കില്‍ വിഭാഗത്തിലുള്ള, സ്ഫോടക ശേഖരമില്ലാത്ത മിസൈലാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. സ്ഫോടക വസ്തുക്കളില്ലാത്തതിനാല്‍, ഉപഗ്രഹത്തെ തകര്‍ക്കുമ്പോള്‍ മാലിന്യത്തിന്റെ അളവ് വളരെ കുറവായിരിക്കും. അവ ഭൂമിയിലേക്കു പതിക്കും മുന്‍പ് അന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിത്തീരും. ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിച്ച് ഉപഗ്രഹത്തിലേക്ക് ഇടിച്ചുകയറി (ഹിറ്റ് ടു കില്‍) തകര്‍ക്കുകയാണ് കൈനറ്റിക് കില്‍ മിസൈലുകളുടെ രീതി.
ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമായ ഈ നേട്ടത്തിലൂടെ, ബഹിരാകാശ രംഗത്ത് പ്രതിരോധമുദ്ര പതിപ്പിച്ച യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: