ബിജെപിക്കൊപ്പം നാല്‍പ്പതോളം പാര്‍ട്ടികളുണ്ട്. എന്നാല്‍ ബിജെപിക്കെതിരായ സഖ്യത്തെ താങ്കള്‍ വിമര്‍ശിക്കുന്നു. ഇതില്‍ വൈരുദ്ധ്യമില്ലേ?
നിങ്ങള്‍ മഹാസഖ്യം എന്നു വിളിക്കുന്ന കൂട്ടുകെട്ടിനെ ഞാന്‍ മഹാകൂട്ടായ്മ എന്നാണ് വിളിക്കാറ്. പഞ്ചാബില്‍ അകാലിദളുമായി ഞങ്ങളുടെ സഖ്യം എത്രയോ കാലമായി മുന്നോട്ടു പോകുന്നു. തെരഞ്ഞെടുപ്പു വിജയമോ തോല്‍വിയോ ആ സഖ്യത്തെ ബാധിച്ചിട്ടില്ല. പരസ്പരപൂരകമാണ് ഇരുപാര്‍ട്ടികളും. എന്നാല്‍ ബിജെപിക്കെതിരെ വരുന്ന സഖ്യങ്ങളെ നോക്കൂ. അവര്‍ എപ്പോഴാണ് ഒന്നിക്കുന്നത്, എപ്പോഴാണ് പരസ്പരം പോരടിക്കുന്നത് എന്നു പറയാന്‍ കഴിയില്ല. ഉത്തര്‍പ്രദേശില്‍ രണ്ടു വര്‍ഷം മുമ്പ് ഷര്‍ട്ടിനു മുകളില്‍ ജാക്കറ്റും ധരിച്ച് ഒന്നിച്ചു നിന്ന രണ്ട് ആണ്‍കുട്ടികള്‍ (അഖിലേഷും രാഹുലും) ഇപ്പേള്‍ പരസ്പരം മത്സരിക്കുന്നു. നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. അവരുടെ നേതവ് ഒമര്‍ അബ്ദുള്ള പറയുന്നു, രാജ്യത്ത് രണ്ടു പ്രധാനമന്ത്രിമാര്‍ വേണമെന്ന്. ഒപ്പമുള്ള പാര്‍ട്ടി ഇങ്ങനെ പറയുമ്പോള്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കേണ്ടതല്ലേ? എന്നാല്‍ അവര്‍ നിശ്ശബ്ദരാണ്.
അകാലിദളില്‍ കുടുംബവാഴ്ചയുണ്ട്, ശിവസേനയില്‍ കുടുംബ വാഴ്ചയുണ്ട്. കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെമാത്രം എതിര്‍ക്കുന്നത് എന്തിനാണ്?
ഈ കുടുംബവാഴ്ചയിലേക്ക് പ്രാദേശിക പാര്‍ട്ടികളെ നയിച്ചത് ആരാണ്. ഏറ്റവും പ്രധാന പാര്‍ട്ടികള്‍ എന്നു കരുതുന്നവര്‍ വേണം മാതൃക കാട്ടാന്‍. ബിജെപി തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിട്ട് മറ്റു പാര്‍ട്ടികളോട് നിങ്ങളുടെ വഴി ശരിയല്ല എന്നു പറയുന്നതില്‍ അര്‍ഥമില്ല. കോണ്‍ഗ്രസില്‍ കുടുംബവാഴ്ച കുഴപ്പമുണ്ടാക്കുമെന്ന് ബാബാ സാഹേബ് അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്. അന്നു മോദി ജനിച്ചിട്ടില്ല.
ജനാധിപത്യത്തില്‍ കുടുംബവാഴ്ചയ്ക്ക് എല്ലാ അര്‍ഥത്തിലും അവസാനം വേണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു നേതാവിന്റെ മകന് രാഷ്ട്രീയത്തില്‍ തിളങ്ങാനുള്ള കഴിവുണ്ടെങ്കില്‍ വരുന്നതിലോ മത്സരിക്കുന്നതിലോ കുഴപ്പമുണ്ടെന്നല്ല പറയുന്നത്. അതുപോലും അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നന്ന് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ ഒരു പാര്‍ട്ടിയെ നയിക്കുന്ന ആള്‍ക്കു ശേഷം അയാളുടെ മകനോ മകളോ ആ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കു വരുന്നു. അവര്‍ക്കു ശേഷം അവരുടെ അടുത്ത തലമുറ വരുന്നു. അവര്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നു. ബാക്കിയെല്ലാവരും അവരുടെ ആജ്ഞാനുവര്‍ത്തികളാവുന്നു. അതിനെയാണ് എതിര്‍ക്കുന്നത്. ഏതെങ്കിലും ഒരു നേതാവിന്റെ മകന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേയും ഞാന്‍ എതിര്‍ക്കുന്ന കുടുംബവാഴ്ചയേയും ഒരുപോലെ കാണരുത്.
എങ്കില്‍ കുടുംബവാഴ്ചയുള്ള പാര്‍ട്ടികളുമായി സഖ്യം വേണ്ട എന്നു തീരുമാനിച്ചു കൂടേ?
എന്‍ഡിഎയിലുള്ള കക്ഷികള്‍ക്ക് ബിജെപിയുടെ ഇക്കാര്യത്തിലുള്ള നിലപാട് അറിയാം. തുറന്നു പറയുന്നുമുണ്ട്. അവരുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ ഇക്കാര്യം ഉള്‍ക്കൊള്ളും എന്നാണ് കരുതുന്നത്. കുടുംബവാഴ്ചയില്‍ നിന്ന് അകന്നു നില്ക്കുന്നതു കൊണ്ടാണ് ബിജെപിക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത്.
രാഹുല്‍ ഗാന്ധി എന്ന പേരു പോലും ഉച്ചരിക്കാന്‍ താങ്കള്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? പലപ്പോഴും ചില പര്യായ ശബ്ദങ്ങളാണ് പകരമായി ഉപയോഗിക്കാറ്.
ഇതില്‍ നിങ്ങള്‍ക്ക് ഇത്ര വേദനയെന്തിനാണ്? ഞാന്‍ വളരെ സാധാരണകുടുംബത്തില്‍ നിന്നു വന്ന ആളല്ലേ? ചായ വിറ്റു ജീവിച്ചു തുടങ്ങിയ ആള്? വലിയ ആളുകളുടെ പേരൊക്കെ പറയുമ്പോള്‍ കുറച്ചു സൂക്ഷിക്കുന്നത് നല്ലതാണ്. അതിനുള്ള അര്‍ഹതയുണ്ടോ എന്നൊക്കെ ചിന്തിക്കണം.
ആരോപണങ്ങളെ താങ്കള്‍ അലങ്കാരമാക്കുന്നു. ഇത് താങ്കള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. ദൗര്‍ബല്യങ്ങളെ കരുത്താക്കി മാറ്റുന്നു മോദി എന്നു ചിലര്‍ പറയുന്നു. പ്രതിപക്ഷം ദുര്‍ബലമായതു കൊണ്ട് താങ്കള്‍ കരുത്തനായതാണോ. അതോ താങ്കള്‍ കരുത്തനായതു കൊണ്ട് പ്രതിപക്ഷം ദുര്‍ബലമായതാണോ?
ദൗര്‍ബല്യങ്ങളെക്കുറിച്ച് ആദ്യം പറയാം. ദൗര്‍ബല്യങ്ങളെ ഞാന്‍ ശക്തിയാക്കിമാറ്റാന്‍ ശ്രമിക്കാറില്ല. അതെക്കുറിച്ചു ബോധ്യപ്പെട്ടാല്‍ അതില്‍ നിന്നു പുറത്തു കടക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുക. ദൗര്‍ബല്യങ്ങള്‍ മനുഷ്യസഹജമാണ്. സ്വയം അതു തിരിച്ചറിയാന്‍ പലപ്പോഴും കഴിയാറുമില്ല. എന്നാല്‍ അതു ബോധ്യപ്പെട്ടാല്‍ അംഗീകരിക്കാനും അതില്‍ നിന്നു മാറിനടക്കാനും ഞാന്‍ മടിക്കാറില്ല. എനിക്ക് എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ശ്രമിക്കും. അത് എത്രമാത്രം വിജയിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരുകാര്യം.
കുറ്റപ്പെടുത്തലുകളെ അലങ്കാരമാക്കുന്നത് എന്റെ ദൗര്‍ബല്യമല്ല, കരുത്താണ്. മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന ആളാണ് ഞാന്‍. നുണപ്രചാരണങ്ങളെ തിരിച്ചറിയും. അതിനെയൊക്കെ എങ്ങിനെ നേരിടണം എന്നും എനിക്കറിയാം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. എന്റെ മനസ്സാക്ഷിയുടെ സത്യത്തില്‍ എനിക്കു പൂര്‍ണമായ വിശ്വാസമുണ്ട്. ആരോപണങ്ങളെ അലങ്കാരമാക്കുന്നത് മായാജാലമല്ല. അതിന് ആത്മധൈര്യം വേണം.
താങ്കള്‍ക്ക് ഭയമുണ്ടോ?
ഈശ്വരനെ ഭയക്കുന്നു. ഓരോ നിമിഷവും ഭയക്കുന്നു. ഈ രാജ്യത്തെ നൂറുകോടി ജനങ്ങള്‍ക്ക് അപകടമുണ്ടാകുന്ന ഒരു നിമിഷമുണ്ടെങ്കില്‍ അതിനെ ഭയക്കുന്നു.
ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
ജനാധിപത്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവണം. അതിനെ കരുത്തോടെ നേരിടാനുള്ള ശ്രമത്തിലാണ് ജനാധിപത്യം കൂടുതല്‍ ചടുലമാവുന്നത്. കൂടുതല്‍ വെല്ലുവിളികളെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളല്ല വെല്ലുവിളിയായി ഞാന്‍ കരുതുന്നത്.
ജനങ്ങളില്‍ നിന്നുണ്ടാവുന്ന വിമര്‍ശനങ്ങളാണ് വെല്ലുവിളികള്‍. ഏതെങ്കിലും തരത്തിലുള്ള ഭരണവിരുദ്ധ തരംഗം രാജ്യത്തില്ല. അവര്‍ ഭരണത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പ്രചാരണയാത്രകളില് നിന്ന് മനസ്സിലായി. ഇന്നലെ രാവിലെ അരുണാചലില്‍ നിന്നു തുടങ്ങി രാത്രി മഹാരാഷ്ട്രയിലെത്തി. ജനങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ ഞാന്‍ സഞ്ചരിക്കുന്നത്. ഭരണത്തിന് അനുകൂലമായ തരംഗം ഒരു പക്ഷേ, ഇന്ത്യയിലെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ത്തന്നെ ഇതാദ്യമായിരിക്കും.
പ്രസംഗ വേദിയില്‍ ഇത്ര അകലെ നിന്ന് ജനങ്ങളുടെ വികാരം എങ്ങിനെ തിരിച്ചറിയും?
ഞാന്‍ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ അവര്‍ക്കിടയില്‍ നിന്ന് തിരിച്ചറിഞ്ഞ ആളാണ് ഞാന്‍. ഇപ്പോഴും എനിക്കറിയാം അവരെ.
തുടര്‍ച്ചയായ ജോലിയില്‍ തളര്‍ച്ച തോന്നാത്തതെന്താണ്? പ്രധാനമന്ത്രിക്കസേരയോടുള്ള ഇഷ്ടമാണോ? ജോലി ചെയ്യാനുള്ള ഹരമാണോ?
രണ്ടായിരത്തൊന്നു വരെ എന്റെ ജീവിതത്തില്‍ കസേര എന്നൊരു വാക്കില്ല. രാജ്യത്തെ 450 ജില്ലകളില്‍ തുടര്‍ച്ചയായി സഞ്ചരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ആളാണ് ഞാന്‍. ട്രെയിനില്‍, സാധാരണ കംപാര്ട്ടുമെന്റുകളിലായിരുന്നു യാത്ര. ഉത്തരവാദിത്തങ്ങളോട് അന്നും ഇന്നും എനിക്കു പ്രതിബദ്ധതയുണ്ട്. ഹിമാചലില്‍ പ്രവര്‍ത്തിക്കുന്ന കാലം. ശക്തികേന്ദ്രങ്ങള്‍ എന്നു വിളിക്കുന്ന ഘടകങ്ങള്‍ തിരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം. അവിടെ ഒരു ശക്തികേന്ദ്രത്തില്‍ എത്തണമെങ്കില്‍ത്തന്നെ കുന്നുംമലയുമൊക്കെ കടന്ന് ഒരു ദിവസം മുഴുവന്‍ നടക്കണം.
അക്കാലത്ത് ഹിമാചല്‍ മുഴുവന്‍ ഓരോ ശക്തി കേന്ദ്രത്തിലുമെത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. കസേരയെക്കുറിച്ചു ചിന്തിച്ചിട്ടാണോ അത്? ഏതു ജോലിയും ഉത്സാഹത്തോടെ ചെയ്യുക എന്നത് കുട്ടിക്കാലത്തു തന്നെ കിട്ടിയ സ്വഭാവത്തിന്റെ ഭാഗമായിരിക്കാം. മനുഷ്യനല്ലേ. ക്ഷീണമൊക്കെയുണ്ടാവും. പക്ഷേ അതിനെ അതിജീവിക്കണം. നിങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരെ നോക്കൂ. കനത്ത മഴയില്‍ അവര്‍ ഡ്യൂട്ടി ഉപേക്ഷിച്ചു പോകുമോ? സൈനികരെ നോക്കൂ, അവര്‍ ഹിമാലയത്തില്‍ മൈനസ് തണുപ്പില്‍ ജോലി ചെയ്യുന്നു. അടുത്ത ആറുമാസം രാജസ്ഥാനിലെ 44 പ്ലസ് ചൂടില്‍ ജോലി ചെയ്യുന്നു. കനത്തചൂടില്‍ കാലില്‍ ചെരിപ്പു പോലുമില്ലാതെ പണിയെടുക്കുന്ന തൊഴിലാളികളെ നോക്കൂ. ഇവരെക്കുറിച്ചൊക്കെ ഓര്‍ക്കുമ്പോള്‍ എനിക്കെങ്ങിനെ, എന്തിന് ക്ഷീണം തോന്നണം.
ബിജെപി മുന്നോട്ടുവെയ്ക്കുന്ന വലിയ വിഷയമാണ് രാമക്ഷേത്രം. ദില്ലിയിലും അയോധ്യയിലും ബിജെപി സര്‍ക്കാര്‍. എന്നിട്ടും ആ ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല എന്നത് പ്രശ്നമല്ലേ? രാമക്ഷേത്രം നിര്‍മിക്കണം എന്ന് ആഗ്രഹമില്ലേ?
ആഗ്രഹമോ? ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടേയും ആഗ്രഹം അതു തന്നെയാണ്. രാമക്ഷേത്രം ബിജെപിയുടെ ലക്ഷ്യം തന്നെയാണ്. ഇപ്പോള്‍ നിയമനടപടി തുടരുന്നു. സര്‍ക്കാര്‍ എന്ന നിലയില്‍ കോടതിയെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ലക്ഷ്യമെന്താണെന്നു ജനങ്ങള്‍ക്ക് അറിയാം. നിയമനടപടികള്‍ പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ്.
പ്രിയങ്ക ഗാന്ധി ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാംലാല ഒഴിവാക്കി എന്നൊക്കെ പറയുന്നു.
ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാന്‍ താത്പര്യമില്ല.
(അഭിമുഖം നടത്തിയവരില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള വനിതാ പത്രപ്രവര്‍ത്തകയുടെ ചോദ്യം) അവസരം കിട്ടിയാല്‍ താങ്കളോടു ചോദിക്കണം എന്നു കരുതിയ ചോദ്യമാണിത്. എനിക്ക് വൈകാരികമായ അടുപ്പം കൂടിയുണ്ട് ഈ ചോദ്യത്തോട്. രാജ്യത്തെ മുസ്ലീം സമൂഹവുമായുള്ള താങ്കളുടെ അടുപ്പം എന്താണ്? എന്തുകൊണ്ട് ബിജെപിയെ മുസ്ലീം സമുദായം പൂര്‍ണമായും വിശ്വസിക്കുന്നില്ല?
മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്തു രൂപീകരിച്ച സച്ചാര്‍ കമ്മിറ്റി ഗുജറാത്തില്‍ വന്നപ്പോഴുണ്ടായ ഒരു സംഭവം ആമുഖമായി പറയാം. മുസ്ലീങ്ങള്‍ക്കു വേണ്ടി എന്തു ചെയ്തു എന്നായിരുന്നു അവരുടെ ചോദ്യം. മുസ്ലീങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഒന്നും ചെയ്യുകയുമില്ല എന്നായിരുന്നു എന്റെ ഉത്തരം. ഹിന്ദുക്കള്‍ക്കു വേണ്ടിയും ഞാന്‍ ഒന്നും ചെയ്യില്ല, ചെയ്യുകയുമില്ല എന്നു കൂടി ഞാന്‍ പറഞ്ഞു. എന്റെ സര്‍ക്കാര്‍ ഗുജറാത്തികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. ഗുജറാത്തിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് സര്‍ക്കാര്‍ എന്നും വിശദീകരിച്ചു. എല്ലാവര്‍ക്കുമൊപ്പം എന്നതാണ് എന്റെ നയം. 2023ല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വീട് എന്നാണ് ഞാന്‍ പറയുക. അല്ലാതെ എല്ലാ മുസ്ലീങ്ങള്‍ക്കും വീട്, എല്ലാ യാദവന്മാര്ക്കും വീട് എന്നല്ല. എല്ലാ വീട്ടിലും വൈദ്യുതി എന്നാല്‍ എല്ലാ ഇന്ത്യക്കാരുടേയും വീട്ടില്‍ എന്നാണ് അര്‍ഥം. വേര്‍തിരിച്ചു കാണുന്ന രീതിയില്‍ നിന്നു പുറത്തു വരണം. ഇന്ത്യ എന്നാല്‍ ഒരൊറ്റ ജനതയായി കണ്ട് മുന്നോട്ടു നീങ്ങണം. സര്‍ക്കാരിന്റെ പദ്ധതികള്‍, അതിന്റെ നടപ്പാക്കല്‍ ഇതിനെയൊന്നും ഞാന്‍ മതപരമായല്ല കാണുന്നത്.
മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ മര്‍ക്കസുകളിലും മറ്റുമുള്ള മുസ്ലീം പുരോഹിതര്‍ താങ്കളെ ആലിംഗനം ചെയ്താണ് സ്വീകരിച്ചു കാണുന്നത്. ഇവിടെ അങ്ങിനെ സംഭവിക്കാത്തതെന്താണ്?
ഇവിടെ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും മതപരമായി വേര്‍തിരിച്ച് കഴിഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങളെ ഭയപ്പെടുത്തി വോട്ടുബാങ്കുകളാക്കി ചിലര്‍ മാറ്റുകയായിരുന്നു. ബിജെപി അങ്ങിനെയല്ല എന്നതിനെ ഞങ്ങളുടെ ദൗര്‍ബല്യമായോ കരുത്തായോ കണ്ടുകൊള്ളൂ. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന ഈ വര്‍ഷം പൊട്ടിമുളച്ചതൊന്നുമല്ലല്ലോ? ഇവിടെ മതേതര സര്‍ക്കാര്‍ എന്നൊക്കെ വീമ്പിളക്കിയവര്‍ മുമ്പും ഭരിച്ചിരുന്നല്ലോ? ഈ വര്‍ഷമല്ലേ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അവര്‍ പ്രത്യേകമായി ക്ഷണിച്ചത്.
ഖുറാന് പഠിച്ച്, നമാസ് അനുഷ്ഠിച്ചിട്ട് നാം പരസ്പരം കൊല്ലുന്നു. ഇന്ത്യയില്‍ വിവിധ മതക്കാര്‍ ഒന്നിച്ചു ജീവിക്കുന്നു, എന്നാണ് സൗദി അറേബ്യയിലെ ഒരു പണ്ഡതന്‍ എഴുതിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാറ്റിനേയും കാണുന്നവരോടു ഞാന്‍ ചോദിക്കട്ടെ, എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപിയാണെന്ന് അവര്‍ പറയാത്തതെന്താണ്?
മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേക്കു പോകണം എന്നു പറയുന്നവരെക്കുറിച്ച് എന്താണ് നിലപാട്?
ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്റെ സംസ്കാരമല്ല. എനിക്കത് സ്വീകാര്യവുമല്ല. ബിജെപിയുമായി ബന്ധമുള്ളവര്‍ ഇങ്ങനെ പറഞ്ഞപ്പോഴൊക്കെ പാര്‍ട്ടി ഉചിതമായ നടപടിയെടുത്തിട്ടുമുണ്ട്.
നോട്ടു നിരോധനം പരാജയമായിരുന്നു എന്നു പ്രതിപക്ഷം പറയുന്നു. അതിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടതല്ലേ?
തീരുമാനമെടുത്തതു മുതല്‍ ജനങ്ങളോട് ഇക്കാര്യം പറയുന്നുണ്ട്. ബാങ്കുകള്‍ ശക്തമായി. നികുതിദായകരുടെ എണ്ണം വര്‍ധിച്ചു. അപ്രഖ്യാപിത സമ്പാദ്യങ്ങള്‍ പുറത്തുവന്നു. ബിനാമി സ്വത്ത് സര്‍ക്കാരിന്റേതായി. അഴിമതിക്കെതിരായ നീക്കത്തിലെ പ്രധാന ചുവടുവെപ്പായിരുന്നു അത്. ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ടവര്‍ കണക്കുപറയേണ്ടി വരും.
തൊഴില്‍ നല്‍കിയില്ല എന്നാണ് ഒരു ആരോപണം.
തൊഴില്‍ എന്നതിന്റെ സാമ്പ്രദായികമായ നിര്‍വചനങ്ങള്‍ മാറി. മുദ്ര യോജന എടുക്കൂ. ഇതില്‍ വായ്പ ലഭിച്ചവരില്‍ 4.25 കോടി ആളുകള്‍ക്ക് അത്തരത്തിലുള്ള വായ്പ ആദ്യം ലഭിക്കുകയാണ്. അവര്‍ ഒരു സംരംഭം തുടങ്ങിയില്ലേ? അതില്‍ കുറച്ചു പേര്‍ക്ക് തൊഴില്‍ ലഭിച്ചില്ലേ? എല്ലാ മേഖലകളിലും തൊഴില്‍സാധ്യതകള്‍ കൂടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ നിങ്ങള്‍ കാര്യമാക്കേണ്ടതില്ല. അവരുടെ പതിവുരീതികള്‍ ഒരു പോലെയാണ്.
അടല്‍ജിയുടെ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അഴിമതി കാട്ടി എന്ന് അവര്‍ പറഞ്ഞു. അത് പിന്നീട് പൊളിഞ്ഞു. ഇപ്പോഴും പ്രതിരോധ രംഗത്ത് അഴിമതിയുണ്ടെന്ന് ആരോപിക്കുന്നു. അന്നും തൊഴിലില്ല എന്നു പറഞ്ഞു കൊണ്ടേയിരുന്നു. ഇപ്പോഴും പറയുന്നു. അടല്‍ജിയുടെ സര്‍ക്കാര്‍ പോയി യുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ തന്നെ പുറത്തുവിട്ട കണക്കില്‍ പറഞ്ഞു, കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ആറുകോടി ജനങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു എന്ന്. ആ അഞ്ചു വര്‍ഷം ആരാണ് ഭരിച്ചത് എന്നു ചിന്തിച്ചാല്‍ കോണ്‍ഗ്രസിന്റെ ആരോപണം അവര്‍ തന്നെ പൊളിച്ചത് വ്യക്തമാവും.
താങ്കളുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു എന്നാണ് മമത ബാനര്‍ജി പറഞ്ഞത്.
എക്സ്പയറി ഡേറ്റും കുറിച്ചാണ് ഈ ലോകത്തേക്ക് ജനിച്ചു വീഴുന്നത് തന്നെ. എന്റെ എക്സ്പയറി ഡേറ്റ് എനിക്കറിയില്ല. അവര്‍ക്ക് അറിയാമെങ്കില്‍ അത് എന്നാണെന്ന് അറിയാനുള്ള ആഗ്രഹമെനിക്കുണ്ട്. പ്രധാനമന്ത്രിപദത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ അത് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കും.
അമിത് ഷാ ലോക്സഭയിലേക്ക് ആദ്യമായി മത്സരിക്കുന്നു. അടുത്ത സര്‍ക്കാരില്‍ അദ്ദേഹം നമ്പര്‍ 2 ആയിരിക്കുമോ?
ടിആര്‍പി റേറ്റ് കൂട്ടാനുള്ള ചോദ്യം നന്നായി. അമിത് ഭായി എത്രയോ കാലമായി തെരഞ്ഞെടുപ്പുകളെ നേരിടുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച ചരിത്രമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യസഭയിലുണ്ട്. സര്‍ക്കാരില്‍ വരണമെങ്കില്‍ ആവാമായിരുന്നു. ഇത്തരം ചോദ്യങ്ങളുടെ ലക്ഷ്യം എനിക്കു മനസ്സിലാവും.
നീരവ് മോദി, വിജയ് മല്ല്യ തുടങ്ങി രാജ്യം വിട്ടു പോയവരെക്കുറിച്ചുള്ള രാജ്യത്തിന്റെ ചോദ്യത്തിന് എന്താണ് മറുപടി?
നാടുവിട്ടവര്‍ ചെന്നു കയറിയ രാജ്യങ്ങളിലെ ജയിലുകളിലാണ്. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിക്കഴിഞ്ഞു. ഞങ്ങള്‍ ഭരണത്തിലെത്തുന്നതിനു മുമ്പ് അവര്‍ പണം കവര്‍ന്നെടുത്തു. ഈ പണത്തിന്റെ കണക്കു ചോദിക്കുന്ന സര്‍ക്കാര്‍ വരുമെന്ന് അവര്‍ കരുതിയിട്ടുണ്ടാവില്ല. മുന്‍ സര്‍ക്കാരായിരുന്നെങ്കില്‍ അവര്‍ ചിരിച്ചു കൊണ്ട് തിരിച്ചു വരുമായിരുന്നു. എന്നാല്‍ ഇനി അവര്‍ വരുന്നത് ജയിലിലേക്കാണ്. ഭോപ്പാലില്‍ വന്‍ വിഷവാതക ദുരന്തമുണ്ടാക്കിയ ആന്‍ഡേഴ്സണെ വിമാനത്തില്‍ കയറ്റി നാടുവിടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ ബഹളം വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: