ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ അഫ്സ്പയില്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം സൈനികരെ കഴുമരത്തിലേക്ക് അയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം അനിവാര്യമാണ്, നീക്കം ചെയ്യുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നും മോദി പറഞ്ഞു.
ഒരു സര്‍ക്കാരിന് അവരുടെ സൈനികരെ സംരക്ഷിക്കാനുള്ള ശക്തിയുണ്ടാകണം. എങ്കില്‍ മാത്രമേ അവര്‍ക്ക് രാജ്യത്തിനായി പൊരുതാന്‍ സാധിക്കു. അഫ്സ്പ നീക്കുന്നത് നമ്മുടെ സൈനികരെ കൊല്ലുന്നതിന് തുല്യമാണ്. താന്‍ ഒരിക്കലും ഇത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
തീവ്രവാദത്തിനെതിരെ മൃദു സമീപനം പുലര്‍ത്തുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. അവര്‍ക്ക് സൈന്യത്തോടുള്ള കാഴ്ചപ്പാട് പാക്കിസ്ഥാന്റേതിന് സമാനമാണ്. ഒരു രാജ്യസ്നേഹിയും ഈ ഭാഷയില്‍ സംസാരിക്കില്ല. അഫ്സ്പ ആവശ്യമില്ലാത്ത ഒരു സാഹചര്യം ഉണ്ടാക്കിയതിന് ശേഷം മാത്രം അതില്‍ മാറ്റങ്ങള്‍ വരുത്താനേ തന്റെ സര്‍ക്കാര്‍ ശ്രമിക്കുകയുള്ളു. അരുണാചല്‍ പ്രദേശിലെയും മറ്റ് ചില സംസ്ഥാനങ്ങളിലെയും കാര്യം ഇതിന് ഉദാഹരണമാണ്. പക്ഷേ ഇത്തരത്തില്‍ നിയമ ഭേദഗതി വരുത്തുന്നതിന് മുന്‍പ് ആ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: