ന്യൂദല്‍ഹി: ഛത്തീസ്ഗഡിലെ ദന്തേവാദയില്‍ മാവോയിസ്റ്റ് ഭീകരാക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമാ മാണ്ഡവി (40) അടക്കം അഞ്ചു പേര് കൊല്ലപ്പെട്ടു. തെക്കന്‍ ബസ്തറിലെ നക്സല്‍ വിരുദ്ധ വേട്ടയുടെ ചുമതലയുള്ള ഡിഐജി പി. സുന്ദര്‍രാജിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെ ആക്രമണം. എംഎല്‍എയുടെ ഡ്രൈവറും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കുഴിബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ വാഹനവ്യൂഹത്തിന് നേരെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കുഴിബോംബ് ആക്രമണമുണ്ടായത്. വാഹനവ്യൂഹത്തില്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന അവസാനത്തെ വാഹനം കുഴിബോംബില്‍ തട്ടി പൊട്ടിച്ചിതറുകയായിരുന്നു.
ഇതിന് പിന്നാലെ നാലുപാടും നിന്ന് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. എംഎല്‍എയും ഡ്രൈവറും അടക്കം സംഭവ സ്ഥലത്തു തന്നെ മരിച്ചു. എംഎല്‍എയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് ഡിഐജി സുന്ദര്‍രാജിന് വെടിയേറ്റത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൗകോണ്ട പോലീസ് പരിധിയിലെ ശ്യാംഗിരി മേഖലയിലാണ് സംഭവം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മഹേന്ദ്ര കര്‍മ്മയുടെ ഭാര്യ ദേവതി കര്‍മ്മയെ പരാജയപ്പെടുത്തിയാണ് ഭീമാ മാണ്ഡവി ദന്തേവാദയില്‍ വിജയിച്ചത്. രാജ്യത്ത് മാവോയിസ്റ്റ് സ്വാധീനം ഏറ്റവുമധികമുള്ള ജില്ലയാണ് ദന്തേവാദ.
കഴിഞ്ഞ മെയിലാണ് മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറിന്റെ ചുമതലയുള്ള ഡിഐജിയായി് തമിഴ്നാട് സ്വദേശിയായ പി. സുന്ദര്‍രാജിനെ നിയോഗിച്ചത്. റായ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ദന്തേവാദയിലെത്തിയതാണ് സുന്ദര്‍രാജ്.
മാവോയിസ്റ്റ് കേന്ദ്രമായ ഇവിടേക്ക് പ്രചാരണത്തിനായി പോവരുതെന്ന് എംഎല്‍എയ്ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നതായി ദന്തേവാഡ എസ്പി അഭിഷേക് പല്ലവ് പറഞ്ഞു. എംഎല്‍എയുടെ കാറിനൊപ്പം അഞ്ചംഗ സുരക്ഷാ സൈനികരുണ്ടായിരുന്നതായും ഇവരെ തെരഞ്ഞുകൊണ്ടിരിക്കയാണെന്നും എസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: