ലാത്തൂര്‍: കാവല്ക്കാരന് കള്ളനാണെന്ന് പറഞ്ഞവരില്‍ നിന്നാണ് കെട്ടു കണക്കിനു കള്ളപ്പണം പിടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു.
കഴിഞ്ഞ ആറു മാസമായി അവര്‍ പറഞ്ഞു, ഇപ്പോള്‍ അവരുടെ പക്കല്‍ നിന്ന് കെട്ടുകണക്കിനു കള്ളപ്പണം പിടിച്ചു. കാവല്‍ക്കാരനെ ഭയക്കുന്നത് ആരാണെന്നു മനസ്സിലായില്ലേ? പ്രധാനമന്ത്രി ചോദിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളില്‍ നിന്ന് കോടിക്കണക്കിന് അനധികൃത പണം പിടിച്ചത് പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം.
ഇങ്ങനെ അനധികൃതമായി പണം കൈവശം വയ്ക്കുന്നവര്‍ കാവല്‍ക്കാരനെ ഭയക്കുന്നത് സ്വാഭാവികം. അങ്ങിനെ ഭയക്കുന്നവര്‍ കാവല്‍ക്കാരനെ അധിക്ഷേപിക്കുന്നതും സ്വാഭാവികം. പാക്കിസ്ഥാനെന്ന രാജ്യം ഉടലെടുത്തതിന്റെ പൂര്‍ണ ഉത്തരവാദികള്‍ കോണ്‍ഗ്രസുകാരാണെന്ന് മോദി പറഞ്ഞു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെ പോലെയൊരു രാജ്യം ഇന്നുണ്ടാവില്ലായിരുന്നു. പാക്കിസ്ഥാന്റെ താല്പര്യങ്ങളാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളത്. കൂടാതെ കശ്മീരിന് മാത്രമായി ഒരു പ്രധാനമന്ത്രി വേണമെന്ന് വാദിക്കുന്നവര്ക്കൊപ്പമാണ് കോണ്‍ഗ്രസും സഖ്യകക്ഷിയായ എന്‍സിപിയുമെന്നും മോദി ആരോപിച്ചു.
ഭീകരരെ വീട്ടില്‍ കയറി ആക്രമിക്കുന്ന ഇന്ത്യയാണ് ഇന്നുള്ളത്. രാജ്യ സുരക്ഷയും കര്‍ഷകക്ഷേമവുമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം നിങ്ങളെന്നിലര്‍പ്പിച്ച വിശ്വാസമാണ് എന്റെ നേട്ടം. രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ തുരത്തുകയാണ് എന്റെ ലക്ഷ്യം, മോദി പറഞ്ഞു.
രാഹുല്‍ വയനാട്ടിലെത്തിയത് ദേവഗൗഡയെ ഭയന്ന്
ബെംഗളൂരു: തെക്കേ ഇന്ത്യയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച രാഹുല്‍ വയനാട്ടില്‍ എത്തിയത് ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡയെ ഭയന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈസൂരുവില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കേ ഇന്ത്യയില്‍ മത്സരിക്കാനാണെങ്കില്‍ കര്‍ണാടകത്തില്‍ മത്സരിക്കാം. എന്തുകൊണ്ട് മൈസൂരുവില്‍ മത്സരിച്ചില്ല. ദേവഗൗഡ പ്രതികാരം ചെയ്യുമോ എന്ന ഭയമാണ് രാഹുലിന്, മോദി പറഞ്ഞു. 1997ല്‍ 11 മാസം പ്രായമുള്ള ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തിയത് സോണിയയാണ്.
കര്‍ണാടകയില്‍ മത്സരിച്ചാല്‍ ദേവഗൗഡ ഇതിന് പകരം വീട്ടുമോയെന്ന ഭയമാണ് സുരക്ഷിത മണ്ഡലം തേടി രാഹുലിനെ വയനാട്ടിലെത്തിച്ചതെന്നും മോദി പറഞ്ഞു. വയനാട്ടിലെത്തിയ രാഹുല്‍ സിപിഎമ്മിനെക്കുറിച്ച് താന്‍ ഒരക്ഷരം പോലും പറയില്ലെന്നാണ് പ്രസ്താവിച്ചതെന്നും മോദി
പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: