കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് സാമ്പത്തിക വായ്പ നല്കുന്ന ജപ്പാന് രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക്ക)യുടെ വസ്തുതാപഠന സംഘം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.
ഇന്നലെ രാവിലെ 10 ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആസ്ഥാനത്ത് എത്തിയ മിസ്തുബിഷി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സീനിയര്‍ കണ്‍സള്‍ട്ടന്റ് തക്കേഷി ഫുക്കായമയുടെ നേതൃത്വത്തിലുള്ള 11 അംഗ ജെയ്ക സംഘം കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏല്യാസ് ജോര്‍ജും മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പദ്ധതി സംബന്ധിച്ച സംശയങ്ങളടങ്ങിയ ചോദ്യാവലി നേരത്തെ കെഎംആര്‍എല്‍ അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. സാമ്പത്തിക വശം, സാങ്കേതികവിദ്യ, നിര്‍മ്മാണസാമഗ്രികള്‍ എന്നീ മൂന്ന് വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച. ഉച്ചതിരിഞ്ഞ് 2 ന് ഡിഎംആര്‍സി ആസ്ഥാനത്ത് വച്ച് ഇ. ശ്രീധരനും ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് ചീഫ് എഞ്ചിനീയര്‍ വി.ആര്. സുധിയുമായി ചര്‍ച്ച നടത്തി. ഡിഎംആര്‍സിയുടെ ടെക്നോളജിയിലും നിര്‍മ്മാണ സാങ്കേതികമികവിലും ജെയ്ക സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ഇ. ശ്രീധരന് പറഞ്ഞു.
നാല് മണിയോടെ ചര്‍ച്ച അവസാനിച്ചു. ആദ്യഘട്ട ചര്‍ച്ചകള്‍ തൃപ്തികരമായിരുന്നുവെന്ന് സംഘത്തലവന് തിക്കേഷി ഫുക്കായമ പറഞ്ഞു. സ്ഥലം ഏറ്റെടുക്കലിന്റെ പുരോഗതി ജില്ലാ കളക്ടര്‍ വിശദീകരിച്ചു. വായ്പ തിരിച്ചടവ് സംബന്ധിച്ച് മെട്രോയുടെ വരുമാനം സംബന്ധിച്ചും തൃപ്തികരമായ വിശദീകരണമാണ് നല്‍കിയത്.
ജെയ്ക സംഘം ഇന്ന് പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തിങ്കളാഴ്ച സംഘം മടങ്ങും. ഇവര്‍ അടുത്ത മാര്‍ച്ചോടെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജെയ്ക വായ്പയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: