ന്യൂദല്‍ഹി: ഏപ്രില്‍ 11ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ ആവേശോജ്ജ്വലമായ പരസ്യ പ്രചാരണം ഇന്നലെ വൈകിട്ടോടെ സമാപിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനം. 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രധാന നേതാക്കളെല്ലാം ഇന്നലെ വിവിധ സംസ്ഥാനങ്ങളില്‍ മഹാറാലികളില്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് റാലി.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ആന്‍ഡമാന്‍, ലക്ഷദ്വീപ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും നാളെ പോളിംഗ് ബൂത്തിലേക്ക് പോകും. അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, ത്രിപുര, യുപി, ബംഗാള്‍ എന്നിവിടങ്ങളിലെ ചില മണ്ഡലങ്ങളും ആദ്യഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്നുണ്ട്.
ആന്ധ്ര, സിക്കിം, അരുണാചല്‍ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും. ഒഡീഷയിലെ 147 നിയമസഭാ മണ്ഡലങ്ങളില്‍ 28 ഇടത്തെ വോട്ടെടുപ്പും 11ന് നടക്കുന്നുണ്ട്. മാവോയിസ്റ്റ് മേഖലയായ ബസ്തര്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ആദ്യഘട്ടത്തിലാണ്. പ്രചാരണത്തിനിടെ ദന്തേവാഡയിലെ എംഎല്‍എ ഭീമാ മാണ്ഡവി അടക്കം അഞ്ചു പേര് ഇന്നലെ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. ഇവിടെ 72 പോളിങ് ബൂത്തുകള്‍ മാവോയിസ്റ്റ് കേന്ദ്രങ്ങളിലാണ്.
ഏപ്രില്‍ 18നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മൂന്നാംഘട്ടമായ ഏപ്രില്‍ 23ന് വിധിയെഴുതും. മെയ് 23നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: