തിരുവനന്തപുരം: നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മദ്യപാനം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായി സിപിഎം വിലയിരുത്തല്‍. ഒരുകാലത്ത് എതിരാളികള്‍പോലും പാര്‍ട്ടിനേതാക്കളെയും പ്രവര്‍ത്തകരെയും ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് സഖാക്കളെ പരമാവധി അകറ്റിനിര്‍ത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ സദാചാരബോധം നഷ്ടപ്പെട്ടതായി പാര്‍ട്ടി വിലയിരുത്തി.
ഉന്നത നേതാക്കള്‍ മുതല്‍ താഴെതട്ടിലുള്ള നേതാക്കള്‍ വരെ മദ്യത്തിലും സ്ത്രീവിഷയത്തിലും അകപ്പെടുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കി. ഇതില്‍ പ്രമുഖ നേതാക്കളുടെ വിഷയങ്ങള്‍ പത്രങ്ങള്‍ പ്രചാരണം നല്കുമ്പോള് താഴെക്കിടയിലുള്ള പ്രവര്‍ത്തകരുടെ ഇത്തരം പ്രവര്‍ത്തികള്‍ പാര്‍ട്ടി അനുഭാവികളെതന്നെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാന്‍ ഇടയാക്കി.
ഓരോ പ്രവര്‍ത്തകനും പാലിക്കേണ്ട സദാചാര മര്യാദകള്‍ പതിറ്റാണ്ടുകളായി മുതിര്‍ന്ന നേതാക്കളില്‍ നിന്ന് കണ്ടും കേട്ടുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശീലമാക്കിയത്. എന്നാല്‍ എടുത്തുപറയത്തക്ക മാതൃകകളുടെ അഭാവവും മാതൃകാ ജീവിതരീതി നയിക്കുന്നവരെ പുച്ഛത്തോടെ കാണുന്ന രീതിയുമാണ് യുവസഖാക്കള്‍ പിന്തുടരുന്നത്. ഇത് പാര്‍ട്ടിക്ക് സംഭവിച്ച മൂല്യച്യുതിയാണ്. ഇതിന് തടയിട്ട് പഴയ പ്രവര്‍ത്തന ശൈലികള്‍ പിന്തുടര്ന്ന് ‘ഒരു സഖാവിന്റെ ജീവിത നിഷ്ഠ’ പൂര്‍ണമായും പാലിക്കാന്‍ അണികളെ സജ്ഞരാക്കുവാനാണ് പാര്‍ട്ടി ശ്രമം.
ഇതിന്റെ ഭാഗമായി മദ്യപാനത്തിനെതിരെ വ്യാപക പ്രചാരണം പാര്‍ട്ടി നടത്തും. മദ്യത്തിനടിമയാകുന്നവരെ ഒരു കാരണവശാലും പാര്‍ട്ടി ഭാരവാഹികത്വം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. സഖാക്കളുടെ വീട്ടിലെ കല്യാണങ്ങള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ക്കും മദ്യം വിളമ്പാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശം എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്കും അയയ്ക്കും. മറ്റ് മദ്യസല്‍ക്കാര ചടങ്ങുകളില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
സ്ത്രീവിഷയങ്ങളില്പ്പെടുന്ന പ്രവര്‍ത്തകരോട് യാതൊരു വിട്ടുവീഴ്ചയും പാടില്ല. ഇത്തരക്കാരെ പാര്‍ട്ടിയുടെ യാതൊരു ചുമതലയും ഏല്പിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു. ഇങ്ങനെയുള്ളവരെ മധ്യസ്ഥതയ്ക്ക് വിടാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ ഭാഗമായി മദ്യത്തിനെതിരെ വ്യാപക പ്രചാരണമാണ് പാര്‍ട്ടി നടത്തുന്നത്. ആദ്യപടിയെന്ന നിലയില്‍ സ്കൂളുകളിലും കോളേജുകളിലും മദ്യത്തിനെതിരെ പ്രചാരണം നടത്തും. ഇതിന്റെ ഉദ്ഘാടനം ഇന്നലെ പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
നേതാക്കള്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം കുറഞ്ഞതായും സിപിഎം വിലയിരുത്തുന്നു. പാര്‍ട്ടി സ്കൂളുകള്‍ ഫലപ്രദമല്ല. സ്റ്റഡിക്ലാസുകള്‍ പഴയതുപോലെ തട്ടിക്കൂട്ടാനുള്ള നീക്കവും ആരംഭിച്ചു. നേതാക്കള്‍ക്കുള്ള അഞ്ചുദിവസത്തെ ക്ലാസ്സ് ഈയിടെയാണ് സമാപിച്ചത്. വി.എസ്.അച്യുതാനന്ദനടക്കം അതില്‍ പഠിതാക്കളായിരുന്നു. പ്രകാശ്കാരാട്ടും തോമസ് ഐസക്കും സീതാറാം യച്ചൂരിയും എസ്.രാമചന്ദ്രന്പിള്ളയുമെല്ലാം അദ്ധ്യാപകരാകും.
>> ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: